Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 17:14 IST
Share News :
തിരുവനന്തപുരം : സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കാറ്റിൽ പറത്തുകയും അക്കാദമിക യോഗ്യത അടിസ്ഥാനമാക്കാതെ ആരേയും വൈസ് ചാൻസലറാക്കാൻ അവസരം നൽകുകയും ചെയ്യുന്ന യുജിസിയുടെ പുതിയ കരട് ചട്ടം സർവകലാശാലകളിൽ കാവിവൽക്കരണം നടത്താനുള്ള നീക്കമാണ്. യുജിസി കരട് നിർദ്ദേശത്തിനെതിരെ സംസ്ഥാനം എതിർപ്പ് അറിയിക്കുകയും നിയമപരമായി നേരിടാനുള്ള വഴികൾ തേടുകയും ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.
വൈസ് ചാൻസലർ (വിസി) നിയമനത്തിൽ ഗവർണർമാർക്ക് വലിയ അധികാരം നൽകുന്നതും അധ്യാപക നിയമനങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കുന്നതും കരാർവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതുമായ വ്യവസ്ഥകൾ അടങ്ങിയ ചട്ടഭേദഗതിക്കാണ് യുജിസി രൂപം കൊടുത്തത്. സർവകലാശാല വിസിമാരായി അക്കാദമിക്ക് വിദഗ്‌ധരെതന്നെ നിയമിക്കണമെന്ന് നിർബന്ധമില്ലെന്നാണ് യുജിസിയുടെ പുതിയ ചട്ടഭേദഗതി കരടിൽപറയുന്നത്. വ്യവസായം, പൊതുഭരണം, പൊതുനയ രൂപീകരണം, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ വൈദഗ്‌ധ്യം തെളിയിച്ചവരെയും വിസിമാരായി നിയമിക്കാമെന്നാണ് പുതിയ നിലപാട്.
വിസി നിയമനത്തിൽ ചാൻസലർ കൂടിയായ ഗവർണർക്ക് വിശാലമായ അധികാരങ്ങളാണ് പുതിയ വ്യവസ്ഥയിലുള്ളത്. വിസിമാരെ നിയമിക്കാനുള്ള മൂന്നംഗ സെർച്ച് കം സെലക്‍ഷൻ കമ്മിറ്റിയിൽ ഒരംഗത്തെ ഗവർണർ നാമനിർദേശം ചെയ്യും. രണ്ടാമത്തെ അംഗത്തെ യുജിസി ചെയർമാന് നിർദേശിക്കാം. സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി, എക്‌സിക്യൂട്ടീവ് കൗൺസിൽ എന്നിങ്ങനെയുള്ള സമിതികൾക്ക് ഒരാളെ നാമനിർദേശം ചെയ്യാം. കമ്മിറ്റി നൽകുന്ന അഞ്ചംഗ ചുരുക്കപ്പട്ടികയിൽനിന്ന് ഒരാളെ വിസിയായി ചാൻസലർ നിയമിക്കണം. ഇത് ലംഘിച്ചുള്ള വിസി നിയമനങ്ങൾ അസാധുവായിരിക്കുമെന്നും യുജിസി പറയുന്നു.
വിദഗ്‌ധർ അംഗങ്ങളായ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും അവർ ശുപാർശ ചെയ്യുന്ന പാനലിൽനിന്നും ഒരാളെ വിസിയായി ചാൻസലർ നിയമിക്കണമെന്നുമാണ് 2018ലെ യുജിസി മാർഗനിർദേശത്തിലെ വ്യവസ്ഥ. എന്നാൽ, പുതിയ മാർഗനിർദേശത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത് തന്നെ ഗവർണറുടെ അധികാരമാക്കി മാറ്റി. അതിൽ ഒരംഗത്തെ ഗവർണറുടെയും രണ്ടാമനെ യുജിസി ചെയർമാന്റെയും പ്രതിനിധികളുമാക്കി. ഇതുവഴി, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘപരിവാർ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെ മാത്രം വിസിമാരായി പ്രതിഷ്‌ഠിക്കുകയെന്ന അജണ്ട നടപ്പാക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്നും മന്ത്രി ആർ ബിന്ദു.
Follow us on :
Tags:
More in Related News
Please select your location.