Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയില്‍ പ്രവേശിച്ചു

09 Dec 2024 19:02 IST

Jithu Vijay

Share News :

കൽപ്പറ്റ : വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയില്‍ പ്രവേശിച്ചു. രാവിലെ 11 മണിയോടെ കല്‍പറ്റ കലക്ടറേറ്റിലെത്തി എഡിഎം കെ ദേവകിയുടെ മുമ്പാകെ റവന്യു വകുപ്പില്‍ ക്ലർക്കായാണ് ജോലിയില്‍ പ്രവേശിച്ചത്. അപകടത്തിൽ പരുക്കേറ്റതിനാൽ ഊന്നുവടിയുടെ സഹായത്തോടെയാണ് കലക്ടറേറ്റിലെത്തിയത്. ജോലിയിൽ പ്രവേശിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. ഈ ഘട്ടത്തിൽ എല്ലാവരോടും നന്ദി പറയുകയാണ്. ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്നും ശ്രുതി പറഞ്ഞു.


ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരൻ ജെൻസനായിരുന്നു കൂട്ട്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന വാഹനാപകടത്തില്‍ ജെൻസനെയും ശ്രുതിക്ക് നഷ്ടമായി. അപകടത്തില്‍ സാരമായി പരിക്കേറ്റ ശ്രുതി ഏറെനാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയിലെ വാടകവീട്ടില്‍ കഴിയുന്ന ശ്രുതിയുടെ വിവാഹം നടക്കാനിരിക്കെയാണ് പ്രതിശ്രുത വരനും മരിച്ചത്.


ശ്രുതിക്ക് സർക്കാർ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പില്‍ നിയമനം നല്‍കി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ശ്രുതിയുടെ താല്‍പര്യപ്രകാരം വയനാട് കളക്ടറ്റേറില്‍ തന്നെ ജോലി നല്‍കുകയായിരുന്നു. ശ്രുതിക്ക് വേണ്ടി സന്നദ്ധ സംഘടന കല്‍പറ്റയില്‍ വീട് നിർമിച്ച്‌ നല്‍കുന്നുണ്ട്. സിപിഐ ജില്ലാ സെക്രട്ടറി എം ജെ ബാബു, എല്‍ഡിഎഫ് കണ്‍വീനർ സി കെ ശശീന്ദ്രൻ തുടങ്ങിയവർ ഒപ്പുമുണ്ടായിരുന്നു. റവന്യൂ മന്ത്രി കെ രാജൻ ശ്രുതിയുമായി ഫോണില്‍ സംസാരിച്ചു.

Follow us on :

More in Related News