Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാണാതായ വൈക്കത്തെ ഫിഷ് ഫാം ഉടമ വിപിന് എന്തു സംഭവിച്ചു: സംഭവത്തിൽ ദുരൂഹത നീങ്ങിയിട്ടില്ല.

10 Jun 2025 23:27 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്ത് ഫിഷ് ഫാം ഉടമയെ

ഫാമിൽനിന്നു കാണാതായ സംഭവത്തിൽ വൈക്കം പോലീസ് അന്വേഷണം ഊർജിതമാക്കി പോലീസ്. തോട്ടകം ആട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിൻ്റെ കൈവഴിയോടു ചേർന്നുള്ള മൂന്നേക്കർ വിസ്തൃതിയുള്ള ഫിഷ് വേൾഡ് അക്വാടൂറിസം ഫാമിൻ്റെ ഉടമ ചെമ്മനത്തുകര മുല്ലക്കേരിൽ

വിപിൻ നായർ (52)നെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. സംഭവത്തിൽ വൈക്കം പോലീസ് സ്ഥലത്തെത്തി ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും പോലീസ് നായ ഫാമിലൂടെ ഓടി പുറകിലെ റോഡിലെത്തി വിപിൻ്റെ കാറിനു സമീപത്തു നിന്നെങ്കിലും മറ്റ് യാതൊരു തുമ്പും ലഭിച്ചില്ല.ഫാമിലെയും പ്രദേശത്തെയും സിസിടിവി കാമറകളടക്കം പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. ഫാമിൽ മത്സ്യങ്ങൾക്ക് തീറ്റ നൽകാനും കുളങ്ങളിൽ വായുസഞ്ചാരം ഉറപ്പാക്കാനുമാണ് വിപിൻ രാത്രി കാലങ്ങളിൽ ഫാമിൽ തങ്ങിയിരുന്നത്. മകളെ പഠനസ്ഥലത്തേക്ക് കൊണ്ടുപോകാൻ രാവിലെ എത്തേണ്ടിയിരുന്ന വിപിനെ സമയം കഴിഞ്ഞും കാണാതായതിനെത്തുടർന്ന് ഭാര്യ അനിലയും മറ്റും ഫാമിലെത്തിയപ്പോൾ വിപിനെ സ്ഥലത്ത് കാണാതാവുകയും വിപിൻ കിടന്നിരുന്ന ഫാമിലെ ഷെഡ്ഡിലെ കിടക്ക മറിഞ്ഞു കിടക്കുന്ന നിലയിലുമായിരുന്നു.വിപിൻ്റെ ഫോണും ടോർച്ചും സമീപത്ത് കിടന്നിരുന്നു. ഫാമിൻ്റെ പുറകിലുള്ള റോഡരികിലെ പാർക്കിംഗ് ഏരിയയിൽ വിപിൻ്റെ കാറും കിടന്നിരുന്നു. ഫാമിൽ വിപിൻ കിടന്നിരുന്ന സ്ഥലത്ത് ആരെങ്കിലും എത്തി വിപിനെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെട്ടുന്നുണ്ട്. കരിയാറിൻ്റെ കൈവഴിയോടു ചേർന്നുള്ള ഫാമിലേക്ക് രാത്രി വള്ളത്തിലെത്തിയവരാകാം വിപിനെ കടത്തിക്കൊണ്ടുപോയതെന്നാണ് സംശയിക്കുന്നത്.സംശയത്തിൻ്റെ അടിസ്ഥാനത്തിൽ സമീപത്തെ കരിയറിലും പോലീസ് പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താനായില്ല.അതേസമയം ഫാമിലെ കുളങ്ങളിൽ വിളവെടുപ്പിന് പാകമായ കരിമീൻ, ഗിഫ്റ്റ് തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളുണ്ട്. രാത്രിയുടെ മറവിൽ മത്സ്യങ്ങൾ പിടിച്ചുകൊണ്ടുപോകാനെത്തിയ സംഘവുമായി സംഘർഷമുണ്ടായിട്ടുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. പ്രളയവും കോവിഡും മൂലം നന്നായി നടന്നിരുന്ന ഫാം കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു. പണം കിട്ടാനുള്ള ആരെങ്കിലുമാകാം വിപിൻ്റെ തിരോധാനത്തിനു പിന്നിലെന്ന സംശയവും പോലീസ് അന്വോഷിക്കുന്നുണ്ട്.

Follow us on :

More in Related News