Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2026 20:14 IST
Share News :
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിലെ പ്രധാന പൊതുമരാമത്ത് വകുപ്പ് റോഡായ കടലുണ്ടി നഗരം–ചെട്ട്യാർമാട് റോഡിലെ കച്ചേരിക്കുന്ന് വളവ് അപകടഭീഷണി ഉയർത്തി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. കുത്തനെയുള്ള കയറ്റവും ഇറക്കവും വളവും കാരണം വർഷങ്ങളായി അപകടങ്ങൾക്ക് കുപ്രസിദ്ധമായ പ്രദേശമാണിത്. നിരവധി വാഹനാപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുള്ളതോടൊപ്പം ജീവഹാനിയും സംഭവിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ദീർഘദൂര ചരക്കുലോറികൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിനിടെ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും പൈപ്പ് സ്ഥാപിക്കുന്നതിന് എടുത്ത കുഴികൾ ആവശ്യമായ രീതിയിൽ പുനഃസ്ഥാപിക്കാത്തത് പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നു.
ശരിയായ രീതിയിൽ കുഴികൾ മണ്ണിട്ട് നികത്തുകയോ കോൺക്രീറ്റ് ചെയ്യുകയോ ടാറിങ് നടത്തുകയോ ചെയ്യാത്തതിനാൽ മഴയെത്തുടർന്ന് മണ്ണ് പൂർണമായും ഒലിച്ചുപോയി. ഇതോടെ റോഡിന്റെ ഇരുവശങ്ങളിലും ആഴമേറിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡരികിൽ താമസിക്കുന്നവർക്ക് സ്വന്തം വാഹനങ്ങൾ സുരക്ഷിതമായി റോഡിലേക്കിറക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.
മഴപെയ്യുമ്പോൾ കുത്തനെയുള്ള ഇറക്കത്തിലെ വളവുകളിലൂടെ മഴവെള്ളത്തിനൊപ്പം മെറ്റലും ചരലും കല്ലുകളും ഒഴുകി പോകുന്നു. ഇതുമൂലം ഇരുചക്രവാഹനങ്ങൾ തെന്നിവീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളും വർധിച്ചുവരികയാണ്.
പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു വിനോദ് പൊതുമരാമത്ത് വകുപ്പിനും ജൽജീവൻ മിഷൻ പ്രോഗ്രാം ഓഫീസർക്കും രേഖാമൂലം പരാതി നൽകിയിരുന്നുവെങ്കിലും ഇതുവരെ ഫലപ്രദമായ നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി.
Follow us on :
Tags:
More in Related News
Please select your location.