Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാല്‍പത് വര്‍ഷങ്ങളുടെ സംഗീതയാത്രയ്ക്ക് ജന്മനാടിന്റെ ആദരം:മോഹന്‍ സിത്താര പാവറട്ടിയുടെ സംഗീതസ്മൃതി..

12 Jan 2026 21:20 IST

MUKUNDAN

Share News :

പാവറട്ടി:കാലം മാറിയാലും ഹൃദയങ്ങളില്‍ പതിഞ്ഞുനില്‍ക്കുന്ന അനേകം ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് സ്വന്തമായൊരു ഇടം ഉറപ്പിച്ച സംഗീത സംവിധായകനാണ് മോഹന്‍ സിത്താര.പാവറട്ടിയുടെ മണ്ണില്‍ നിന്ന് ഉയര്‍ന്ന് നാല്‍പത് വര്‍ഷങ്ങളുടെ സംഗീതയാത്ര പൂര്‍ത്തിയാക്കിയ ഈ കലാകാരന് ജന്മനാടിന്റെ സ്‌നേഹാദരം ലഭിച്ച നിമിഷങ്ങളായിരുന്നു വിദ്യാവിഹാര്‍ ട്രസ്റ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷ വേദിയില്‍ സാക്ഷ്യം വഹിച്ചത്.സംഗീതത്തില്‍ ലാളിത്യവും ആത്മാര്‍ഥതയും ചേര്‍ത്തൊരു ശൈലി മോഹന്‍ സിത്താരയുടെ പ്രത്യേകതയായി മാറി.മലയാള സിനിമയ്ക്ക് പുറമെ മറ്റു ഇന്ത്യന്‍ ഭാഷകളിലും അദ്ദേഹം ഒരുക്കിയ ഗാനങ്ങള്‍ സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം നേടി.കാലഘട്ടങ്ങള്‍ മാറുമ്പോഴും തന്റെ സംഗീതം കാലാതീതമായി നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞതിന്റെ തെളിവായിരുന്നു ഈ ആദരിക്കല്‍ ചടങ്ങ്.വിദ്യാവിഹാര്‍ ട്രസ്റ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ അഡ്വ.സുജിത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ചു.ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി.മോഹനകൃഷ്ണന്‍ 'വിദ്യാരക്ഷിത് 2K26' പുരസ്‌കാരം മോഹന്‍ സിത്താരയ്ക്ക് സമര്‍പ്പിച്ചു.നിറഞ്ഞ കൈയ്യടികളോടെയായിരുന്നു വേദി സംഗീതപ്രതിഭയെ വരവേറ്റത്.ചടങ്ങില്‍ സിനിമാ സംവിധായകന്‍ ദേവരാജന്‍ മൂക്കോല,ക്ലബ് എഫ്.എം.സീനിയര്‍ പ്രൊഡ്യൂസര്‍ ആര്‍.ജെ.സിംല മേനോന്‍,സാഹിത്യകാരന്‍ റാഫി നീലാങ്കാവില്‍,കരുണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ബി.സുരേഷ്,സിനിമാതാരം ബിജേഷ് അവണൂര്‍,മാധ്യമപ്രവര്‍ത്തകന്‍ രാജേഷ് മേനോന്‍,സംഗീത സംവിധായകന്‍ ബിനോയ് എസ്.പ്രസാദ്,ഗായകന്‍ സനോജ് പെരുവല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വിവിധ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ സംഗീത സംഭാവനകളെ സ്നേഹപൂര്‍വ്വം ഓര്‍മ്മിച്ചു.അനുമോദനത്തിനുശേഷം അരങ്ങേറിയ കലാപരിപാടികളും സംഗീത സന്ധ്യയും ചടങ്ങിനെ കൂടുതല്‍ സ്മരണീയമാക്കി.സംഗീതം,ഓര്‍മ്മകള്‍,അനുഭവങ്ങള്‍ എന്നിവ ചേര്‍ന്ന് പാവറട്ടിയുടെ സംഗീത ചരിത്രത്തിലൊരു മനോഹര അധ്യായമായി മാറി.വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഉഷ നന്ദകുമാര്‍,അക്കാദമിക് ഡയറക്ടര്‍ ശോഭമേനോന്‍,ജെതിന്‍ അശോകന്‍ എന്നിവരാണ് പരിപാടികളുടെ മുഖ്യ സംഘാടകര്‍.


Follow us on :

More in Related News