Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിസേറിയന്‍ മതിയെന്ന് നിര്‍ബന്ധമോ? കേരളത്തിലെ സിസേറിയന്‍ നിരക്ക് ലോകാരോഗ്യ സംഘടനയുടെ നിരക്കിനേക്കാള്‍ ഇരട്ടിയിലേറെ

17 Dec 2024 14:15 IST

Shafeek cn

Share News :

സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ പ്രസവ ശസ്ത്രക്രിയാ അഥവാ സിസേറിയന്‍ നിരക്ക് 50 ശതമാനത്തിനു മുകളിലെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനാ അംഗീകരിച്ച സിസേറിയന് അനുയോജ്യമായ നിരക്ക് 10 ശതമാനം മുതല്‍ 15 ശതമാനം വരെ ആണെന്നിരിക്കയാണ് കേരളത്തില്‍ 50 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്ന ഞെട്ടിക്കുന്ന കണക്കുകള്‍. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് സിസേറിയന്‍ നിരക്ക് കൂടുതല്‍. 56 ശതമാനമുള്ള ആലപ്പുഴയാണ് കണക്കില്‍ മുന്നില്‍.


സിസേറിയന്‍ നിരക്കില്‍ സംസ്ഥാന ശരാശരി 44 ശതമാനമാണ്. 34 ശതമാനമുള്ള കാസര്‍ഗോഡാണ് സിസേറിയന്‍ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല. 2024 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തില്‍ ദേശീയ ആരോഗ്യദൗത്യം (എന്‍എച്ച്എം) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. സിസേറിയന്‍ നിരക്ക് തിരുവനന്തപുരം- 49 %, കൊല്ലം- 54 %, പത്തനംതിട്ട- 53 %, ആലപ്പുഴ- 56 %, കോട്ടയം- 45 %, ഇടുക്കി- 53 %, എറണാകുളം- 52 %, തൃശൂര്‍- 46 %, പാലക്കാട്- 39 %, മലപ്പുറം- 35 %, കോഴിക്കോട്- 44 %, വയനാട്- 38 %, കണ്ണൂര്‍- 48 %, കാസര്‍കോട്- 34 % ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.


ഹൈ റിസ്‌ക് പ്രഗ്നന്‍സി അഥവാ ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തിലുള്ള സ്ത്രീകള്‍ കുറവുള്ള ജില്ലകളില്‍പ്പോലും സിസേറിയന്‍ നിരക്ക് ഉയരുന്നതായാണ് കണക്കുകള്‍. ഹൈ റിസ്‌ക് വിഭാഗത്തില്‍ ആലപ്പുഴ ജില്ലയില്‍ 11 ശതമാനം പേരെ മാത്രമാണ് കണ്ടെത്തിയത്. എന്നാല്‍ ഇവിടുത്തെ സിസേറിയന്‍ നിരക്കാവട്ടെ 56 ശതമാനവും.


പ്രസവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഭയന്നും അടിയന്തര സാഹചര്യങ്ങള്‍ ഒഴിവാക്കാനുമെല്ലാം ഡോക്ടര്‍മാര്‍ സിസേറിയന്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പ്രസവത്തെത്തുടര്‍ന്ന് അമ്മ മരിക്കുകയോ കുഞ്ഞിനു മറ്റു പ്രശ്നങ്ങളുണ്ടാകുകയോ ചെയ്താല്‍ ഡോക്ടര്‍മാ റം ആശുപത്രികളുമാണ് പ്രതിക്കൂട്ടിലാകുന്നത്. ഇത് ഒഴിവാക്കാനായി സിസേറിയന്‍ ഡോക്ടര്‍മാര്‍ തിരഞ്ഞെടുക്കന്നതാവാം നിരക്കുകൂടാന്‍ കാരണമെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നു.


റിസ്‌ക്ക് ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ സാധാരണ പ്രസവം പ്രോത്സാഹിപ്പിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇനി ഗവണ്‍മെന്റ് ആശുപത്രികളുടെ കാര്യത്തിലാവട്ടെ, ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ ചികിത്സ ഏറ്റെടുക്കാന്‍ പോലും ചില താലൂക്ക് ആശുപത്രികള്‍ തയ്യാറാകാറില്ല. പ്രസവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായെന്ന് തോന്നിയാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്.


ഈ കണക്കുകള്‍ക്കിടയില്‍, ആരോഗ്യ മേഖലയില്‍ ഒന്നാം സ്ഥനത്ത് നില്‍ക്കുന്ന കേരളത്തില്‍ വീട്ടു പ്രസവങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തു വരുന്നുണ്ട്. ചാലക്കുടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഒഡീഷ സ്വദേശിയായ 25 കാരി സ്വയം പ്രസവമെടുത്ത് പൊക്കിള്‍ക്കൊടി മുറിച്ചതിനെ തുടര്‍ന്ന് നവജാതശിശു മരിച്ച സംഭവത്തിന് പിന്നാലെയാണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്.


Follow us on :

More in Related News