Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2025 21:06 IST
Share News :
കടുത്തുരുത്തി: ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിൽ സൂപ്പർ കമ്പ്യൂട്ടിങ് കേന്ദ്രം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ അനുവദിച്ചു. 2025-26 സംസ്ഥാന ബജറ്റിലാണ് തുക അനുവദിച്ചത്. നൂതന കംപ്യൂട്ടേഷണൽ മോഡലിങ്ങിനും സിമുലേഷനുമായി 100 കോടി രൂപ ചെലവിലാണ് ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സൂപ്പർ കമ്പ്യൂട്ടിങ് കേന്ദ്രം സ്ഥാപിക്കുന്നത്. വിവിധ ശാസ്ത്ര, സാങ്കേതിക മേഖലകളിലെ ഗവേഷണങ്ങൾക്കായി രൂപകൽപന ചെയ്തിട്ടുള്ള അത്യാധുനിക സൂപ്പർ കമ്പ്യൂട്ടിംഗ് സൗകര്യം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾക്കും ലഭ്യമാക്കും.
കഴിഞ്ഞവർഷം ശ്രീനിവാസരാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ഘട്ട നിർമാണപൂർത്തീകരണവേളയിൽ സൂപ്പർ കംപ്യൂട്ടറിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക പരാമർശം നടത്തിയിരുന്നു. തുടർന്ന് ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക്‌സയൻസസ് സമർപ്പിച്ച കെ-സ്റ്റാർ (Kerala Supercomputing for Technological Advancement and Research) എന്ന ബൃഹത്തായ പദ്ധതിയ്ക്കായാണ് പ്രസ്തുത തുക പ്രഖ്യാപിച്ചത്.
സൂപ്പർ കമ്പ്യൂട്ടിങ് കേന്ദ്രം പ്രവർത്തനക്ഷമമാവുന്നതോടുകൂടി സൂപ്പർകമ്പ്യൂട്ടിംഗ് ഉപയോഗിച്ചുള്ള ശാസ്ത്ര ഗവേഷണങ്ങളിൽ, ആഗോള തലത്തിൽ മത്സരിക്കാൻ കഴിയുന്ന പുതിയ അവസരങ്ങളും പ്രതിഭകളും ഇവിടെ സൃഷ്ടിയ്ക്കപ്പെടുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സി. എച്ച്. സുരേഷ് പറഞ്ഞു.
2014-ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ടിൽ ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിത ശാസ്ത്രം, കംപ്യൂട്ടേഷണൽ സയൻസസ് തുടങ്ങിയ മേഖലകളിൽ നവീന ആശയങ്ങളെ പരിപോഷിപ്പിയ്ക്കാനും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഉന്നത ഗവേഷണ സ്ഥാപനങ്ങളുമായി കൈ കോർത്തും സഹകരിച്ചും അത്യാധുനിക ഗവേഷണങ്ങൾ നടത്തുന്നതിലും നിർണ്ണായകമായ പങ്കുവഹിയ്ക്കുവാൻ ശേഷിയുള്ള സ്ഥാപനമാണ്.
Follow us on :
Tags:
More in Related News
Please select your location.