Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്രയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: യു.ഡി.എഫ്

16 Oct 2025 07:55 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തിലും കള്ളക്കേസിലും വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.കെ.സജീഷ് ആണ് ഇതിന്റെ സൂത്രധാരന്‍ എന്നും യു.ഡി.എഫ് നേതാക്കള്‍. 

പൊലീസിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞെന്ന ആരോപണം ആദ്യം ഉന്നയിച്ചത് എസ്.കെ. സജീഷാണ്. ഇതിന് പിന്നാലെയാണ് പൊലിസ് കേസെടുത്തത്. സജീഷിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് യു.ഡി.എഫ് നേതാക്കളായ മുനീര്‍ എരവത്ത്, സി.പി.എ. അസീസ്, രാജന്‍ മരുതേരി, പി.കെ. രാഗേഷ്, കെ. മധുകൃഷ്ണന്‍, ആര്‍.കെ.മുനീർ എന്നിവര്‍ ആവശ്യപ്പെട്ടു. 

വെള്ളിയാഴ്ച നടന്ന എല്ലാ അനിഷ്ട സംഭവങ്ങളുടെയും സൂത്രധാരന്‍ എസ്.കെ.സജീഷ് ആണ്. എല്‍.ഡി.എഫ് പ്രകടനം പിരിഞ്ഞുപോയിട്ടും അന്‍പതോളം വരുന്ന ആയുധധാരികളായ സി.പി.എം ഗുണ്ടകള്‍ യു.ഡി.എഫ് പ്രകടനത്തെ ആക്രമിച്ചത് സജീഷിന്റെ നിര്‍ദേശപ്രകാരമാണ്.

പൊലിസിലെ ക്രിമിനലുകളെ ഉപയോഗിച്ച് ഷാഫി പറമ്പില്‍ എം.പിയെ ആക്രമിക്കാനുള്ള ആസൂത്രണത്തിന് പിന്നിലും സജീഷാണ് പ്രവര്‍ത്തിച്ചത്. എം.പിയ്ക്ക് പരുക്കേറ്റ ഉടനെ വീട്ടില്‍ വാര്‍ത്താമ്മേളനം വിളിച്ച് മഷി പുരട്ടിയതാണെന്നുള്ള ഇയാളുടെ പ്രസ്താവന സത്യം മറച്ചുവയ്ക്കാനായിരുന്നു. 

എം.പിക്ക് ലാത്തിയടിയേറ്റു എന്ന എസ്.പിയുടെ കുറ്റസമ്മതവും പാര്‍ലിമെന്റ് പ്രിവിലേജ് കമ്മിറ്റിയ്ക്ക് എം.പി നല്‍കിയ പരാതിയും കേസിന്റെ ഗതി മാറ്റും എന്ന് കണ്ടപ്പോഴാണ് വ്യാജ ആരോപണവുമായി സജീഷ് രംഗത്തുവന്നത്. പൊലീസിന് നേരെ യു.ഡി.എഫ് പ്രവര്‍ത്തരുടെ ഭാഗത്ത് നിന്നും സ്‌ഫോടക വസ്തു എറിഞ്ഞു എന്ന് പൊലിസ് പറയുന്നതിന് മുമ്പേ പ്രസ്താവന ഇറക്കിയത് സജീഷ് ആണ്. 

പൊലീസിന് കിട്ടാത്ത വിവരം ഇയാള്‍ക്ക് എവിടെനിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണം. ഫോറന്‍സിക്ക് പരിശോധനയില്‍ ഒരു തെളിവും കിട്ടാതിരുന്നിട്ടും പൊലീസ് പുതിയ കള്ള എഫ്.ഐ.ആര്‍ ഉണ്ടാക്കി നിരപരാധികളെ രാത്രി വീട് റെയ്ഡ് ചെയ്ത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ മൂന്നിടത്ത് പടക്കം എറിഞ്ഞതിനു പിന്നിലും സജീഷിന് പങ്ക് ഉണ്ടെന്ന്

നേതാക്കൾ ആരോപിച്ചു. ഇയാളുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചാല്‍ സത്യം പുറത്തുവരും. പഞ്ചായത്തു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പേരാമ്പ്രയിലും പരിസര പ്രദേശത്തും കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

Follow us on :

Tags:

More in Related News