Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ന് ഈ ഉമ്മായെ ആന ചവിട്ടി കൊന്നുവെന്ന് കേൾക്കുമ്പോൾ

11 Feb 2025 14:56 IST

Enlight Media

Share News :

ഇടുക്കി: പെരുവന്താനം ചെന്നാപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയ, ഒരുവര്‍ഷം മുന്‍പും വന്യജീവി ആക്രമണത്തെക്കുറിച്ച് പരാതിപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ റംസാനില്‍ ഭക്ഷ്യകിറ്റ് വിതരണത്തിനായി വീട്ടിലെത്തിയവരോടാണ് സോഫിയ വന്യജീവി ആക്രമണ ഭീഷണിയെക്കുറിച്ച് വിശദീകരിച്ചിരുന്നത്. പുലിയും ആനയും അടക്കമുള്ള വന്യജീവികളുടെ ആക്രമണത്തെക്കുറിച്ചും ഇതുകൊണ്ട് നേരിടുന്ന ബുദ്ധിമുട്ടുകളുമാണ് സോഫിയയും ഭര്‍ത്താവും അന്ന് വിവരിച്ചത്.

സുധീഷ് കെ.എം. എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്നാണ് ' ഈ ഉമ്മാ ഇന്നില്ല' എന്നുതുടങ്ങുന്ന കുറിപ്പോടെ സോഫിയയുടെ പഴയദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ റംസാന്‍ ഭക്ഷ്യക്കിറ്റ് നല്‍കാനായാണ് ഒരുവര്‍ഷം മുമ്പ് തന്റെ വിദ്യാര്‍ഥിയായ ആമിന(സോഫിയയുടെ മകള്‍)യുടെ വീട്ടില്‍ എത്തിച്ചേര്‍ന്നതെന്നും ആനയും പുലിയും വാഴുന്ന കാട്ടിലൂടെയാണ് അവിടെ എത്തിച്ചേര്‍ന്നതെന്ന് അറിഞ്ഞപ്പോള്‍ ശരിക്കും ഭയന്നുപോയെന്നും കുറിപ്പിലുണ്ട്.

ആടിനെയും പശുവിനെയുമെല്ലാം പുലി പിടിച്ചതിന്റെ ദുരനുഭവമാണ് സോഫിയയും ഭര്‍ത്താവ് ഇസ്മയിലും അന്ന് വീഡിയോയില്‍ പറയുന്നത്. പുലി പട്ടിയെ പിടിക്കാനെത്തിയപ്പോള്‍ അതുകണ്ട് ഓടിയെത്തിയ സോഫിയ വീടിന് മുന്നില്‍ കാല്‍തെന്നി വീണ് പരിക്കേറ്റെന്നും ആശുപത്രിയിലായെന്നും ഇവര്‍ പറയുന്നുണ്ട്. സോഫിയയുടെ സംസാരശേഷിയില്ലാത്ത മകളും ആനയെ കണ്‍മുന്നില്‍ കണ്ട അനുഭവം ആംഗ്യഭാഷയിലൂടെ വിവരിക്കുന്നുണ്ട്. ഒറ്റപ്പെടയിടത്താണ് വീടെന്നും ആനശല്യം കാരണം വൈകുന്നേരം കഴിഞ്ഞാല്‍ വണ്ടിപോലും ഇവിടേക്ക് വരില്ലെന്നും സോഫിയ വീഡിയോയില്‍ പറയുന്നുണ്ട്. 

ഈ വീഡിയോ പകര്‍ത്തിയദിവസം ഉമ്മാ ചക്കയും പറങ്കിമാവിന്റെ കായും തന്നാണ് തങ്ങളെ പറഞ്ഞയച്ചതെന്നാണ് വീഡിയോ പങ്കുവെച്ച സുധീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നത്. ''ആമിനയ്ക്ക് സംസാരശേഷിയും, കേള്‍വിയും ഇല്ലാത്തതിനാല്‍ ഈ കുടുംബത്തെപ്പറ്റി വലിയ ആശങ്ക ഉണ്ടായിരുന്നു. ഇന്ന് ഈ ഉമ്മായെ ആന ചവിട്ടി കൊന്നുവെന്ന് കേള്‍ക്കുമ്പോള്‍.....ഒരു നൊമ്പരം ഹൃദയത്തില്‍ ! ആരോട്....പായാന്‍.... ആര് കേള്‍ക്കാന്‍ !'', അദ്ദേഹം കുറിച്ചു. 

കഴിഞ്ഞദിവസമാണ് പെരുവന്താനം ചന്നാപ്പാറ നെല്ലിവിള പുത്തന്‍വീട്ടില്‍ ഇസ്മായിലിന്റെ ഭാര്യ സോഫിയ(45)യെ കാട്ടാന ചവിട്ടിക്കൊന്നത്. നാല് ദിവസത്തിനുള്ളില്‍ ഇടുക്കി ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ.


പെരുവന്താനം ടി.ആര്‍. ആന്‍ഡ് ടി. തോട്ടത്തില്‍ തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. സോഫിയ വീടിനടുത്തുള്ള അരുവിയില്‍ കുളിക്കാന്‍ പോയതായിരുന്നു. ഈ സമയം മകനും മകളും വീട്ടിലുണ്ടായിരുന്നു. ഏറെസമയം കഴിഞ്ഞിട്ടും വീട്ടില്‍ തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ മകന്‍ ഷേക്ക് മുഹമ്മദാണ് ആന ചവിട്ടികൊന്നനിലയില്‍ മൃതദേഹം കണ്ടെത്തിയത്. അധികം ദൂരെയല്ലാതെ ആനയുടെ ചിന്നംവിളിയും കേട്ടു. മകന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സോഫിയയുടെ ഭര്‍ത്താവും അയല്‍വാസികളും സ്ഥലത്തെത്തി. ഇവര്‍ വനപാലകരെയും മറ്റ് ജനപ്രതിനിധികളെയും വിവരം അറിയിക്കുകയായിരുന്നു. 


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ഈ ഉമ്മാ ഇന്നില്ല.

കാട്ടാനാക്രമണം: മുണ്ടക്കയം, പെരുവന്താനം:

ഒരു വർഷം മുമ്പ് റംസാൻ നാളിൽ ഭക്ഷ്യ കിറ്റ് കാഞ്ഞിരപ്പള്ളി ബി.ആർ.സി യുടെ നേതൃത്വത്തിൽ ബി.പി.സി അജാസാറും, ട്രെയിനർ ബിബിൻ സാറും, ഞാനും കൂടി മുണ്ടക്കയം, മടുക്ക, കൊമ്പുകുത്തി, ചെന്നാപ്പാറ വഴി 5 km മീറ്റർ റബ്ബർ കാട്ടിലൂടെ എന്റെ സ്റ്റുഡന്റ് ആയ ആമിനയുടെ വീട്ടിൽഎത്തിച്ചേർന്നു. ശരിക്കും ഭയന്ന് പോയ നിമിഷം,,, ആനയും, പുലിയും വാഴുന്ന കാട്ടിലൂടെ നടന്നത് നീങ്ങിയപ്പോൾ മനസ്സിൽ ചിന്തിച്ചു പോയി... ഇങ്ങനെയും എല്ലാം സഹിച്ചു ജീവിക്കുന്ന കുറെ മനുഷ്യർ ഉണ്ടെന്ന്....

അന്ന് ഉമ്മാ ചക്കയും, പറങ്കിമാവിന്റെ കായും ഞങ്ങൾക്ക് തന്ന് വിട്ടു.ആമിനയ്ക്ക് സംസാരശേഷിയും, കേൾവിയും ഇല്ലാത്തതിനാൽ ഈ കുടുംബത്തെപ്പറ്റി വലിയ ആശങ്ക ഉണ്ടായിരുന്നു. ഇന്ന് ഈ ഉമ്മായെ ആന ചവിട്ടി കൊന്നുവെന്ന് കേൾക്കുബോൾ.....ഒരു നൊമ്പരം ഹൃദയത്തിൽ !

ആരോട്....പായാൻ.... ആര് കേൾക്കാൻ !

വീഡിയോ കാണാൻ ക്ലിക് ചെയ്യുക

Follow us on :

More in Related News