Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുർഗാ സപ്തശതീ ഏകദിന സാധനാ ശിബിരം സംഘടിപ്പിച്ചു

20 Sep 2026 14:57 IST

MUKUNDAN

Share News :

ഗുരുവായൂർ:ദുർഗാ സപ്തശതീ കേവലം ദേവീസ്തുതികളുടെയോ മന്ത്രങ്ങളുടെയോ സമാഹാരമല്ലെന്നും മനുഷ്യന്റെ ഉള്ളിലെ ഭയം,നിരാശ,അജ്ഞാനം,അഹങ്കാരം തുടങ്ങിയ ദൗർബല്യങ്ങളെ അതിജീവിച്ച് ആന്തരിക ശക്തിയിലേക്കും ആത്മവിശ്വാസത്തിലേക്കും ഉയരാനുള്ള സാധനാപഥമാണെന്നും സാധു കൃഷ്ണാനന്ദ സരസ്വതി പറഞ്ഞു.ദുർഗാ സപ്തശതീ ഏകദിന സാധനാ ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒക്ടോബർ 11 മുതൽ 20 വരെ ഗുരുവായൂർ സായി മന്ദിരത്തിൽ നടക്കുന്ന ‘നവശക്തി മഹായജ്ഞ’ത്തിന്റെ മുന്നോടിയായാണ് ശിബിരം സംഘടിപ്പിച്ചത്."ദേവിയും അസുരനും മനുഷ്യന്റെ ഉള്ളിൽ തന്നെയുണ്ട്.ഉള്ളിലെ അസുരഭാവങ്ങളെ അതിജീവിച്ച് ദൈവികശക്തിയെ ഉണർത്തുന്നതാണ് ദേവി ഉപാസനയുടെ അന്തഃസത്ത.സപ്തശതിയിലെ മന്ത്രങ്ങൾ ഭക്തിക്കൊപ്പം ധൈര്യവും വിവേകവും ആത്മബോധവും ഉണർത്തുന്ന സാധനകളാണ്,”സാധു കൃഷ്ണാനന്ദ സരസ്വതി പറഞ്ഞു.പഴങ്ങാപറമ്പ് നന്ദകുമാർ നമ്പൂതിരി ശിബിരത്തിലെ പഠനക്ലാസുകൾക്ക് നേതൃത്വം നൽകി.ദുർഗാ സപ്തശതിയിലെ മന്ത്രങ്ങൾ,കവചം,അർഗളാസ്തോത്രം,കീലകം,വിവിധ ചരിതങ്ങളുടെ ആത്മീയ അർത്ഥതലങ്ങൾ,പാരായണരീതി എന്നിവ അദ്ദേഹം വിശദീകരിച്ചു.മൗനയോഗി സ്വാമി ഹരിനാരായണൻ അനുഗ്രഹ പ്രഭാഷണം നടത്തി.ദേവിയെ പുറത്ത് മാത്രം അന്വേഷിക്കുന്ന ആരാധനയിൽനിന്ന് സ്വന്തം ഉള്ളിലെ ശക്തിയെ തിരിച്ചറിയുന്ന അനുഭവത്തിലേക്കുള്ള യാത്രയാണ് ദേവി സാധനയെന്ന് അദ്ദേഹം പറഞ്ഞു.മനുഷ്യനിൽ അന്തർലീനമായ വിവിധ ശക്തികളെ ഉണർത്തി ജീവിതത്തെ കൂടുതൽ ബോധപൂർവവും ധാർമ്മികവുമാക്കുക എന്നതാണ് നവരാത്രിയുടെ ആന്തരിക സന്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അരുൺ നമ്പ്യാർ അധ്യക്ഷത വഹിച്ചു.ദിലീപ് നായർ,കെ.ആർ.പ്രവിൽ,സബിത രഞ്ജിത് എന്നിവർ സംസാരിച്ചു.സ്വാമി രാമ പ്രസാദാനന്ദ,സേതുലക്ഷ്മി,കൃഷ്ണ എന്നിവർ വിവിധ വിഷയങ്ങളിൽ വിശദീകരണം നടത്തി.ഒക്ടോബർ 11 മുതൽ 20 വരെ നടക്കുന്ന നവശക്തി മഹായജ്ഞത്തിലൂടെ നവരാത്രിയെ ആചാരപരമായ ആഘോഷത്തിൽ മാത്രം ഒതുക്കാതെ,മനുഷ്യന്റെ ഉള്ളിലെ ദൈവികശക്തികളെ തിരിച്ചറിയുകയും ഉണർത്തുകയും ചെയ്യുന്ന ആത്മീയ സാധനയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

Follow us on :

More in Related News