Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നഗരത്തിലെ ഗതാഗതക്കുരുക്ക്: ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഗണിക്കും

31 Jul 2026 19:22 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതു നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. 

നിലവിൽ സർവീസ് നടത്തുന്ന ബസുകളും, സ്‌കൂൾ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങൾ ഈ സമയപരിധിയിൽ നഗരറോഡുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാരം കണ്ടെത്താൻ കഴിയുമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ചു ചേർത്ത യോഗം നിർദേശിച്ചു.

നഗരത്തിൽ പ്രവേശിക്കേണ്ടതില്ലാത്ത ഭാരവാഹനങ്ങൾ മണർകാട് -തിരുവഞ്ചൂർ-പട്ടിത്താനം ബൈപ്പാസ് അടക്കമുള്ള മേഖലകളിലൂടെ തിരിച്ചുവിടുന്നതും കണ്ടെയ്നർ ലോറികൾ നഗരത്തിൽ പ്രവേശിക്കുന്നതിന് സമയം നിശ്ചയിക്കുന്നതും അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കുന്നതും പരിഗണിക്കണമെന്ന് യോഗം നിർദേശിച്ചു.  

കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് ഈ ക്രിസ്മസ് സീസണോടെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സിമൻറ് ജംഗ്ഷൻ-പാറേച്ചാൽ-തിരുവാതുക്കൽ, വടവാതൂർ ബണ്ട് റോഡ് എന്നിവയുടെ ടെൻഡർ വിളിച്ച പണികൾ വേഗത്തിൽ പൂർത്തിയാക്കി വഴിതിരിച്ചുവിടുന്നതിന് സജ്ജമാക്കണം. ഈരയിൽക്കടവ് ബൈപ്പാസ് ചിങ്ങവനം വരെ നീട്ടിയാൽ എം.സി. റോഡിലെ ഗതാഗതത്തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. ഇതിനായി 650 മീറ്റർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഈ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും സ്പീക്കർ പറഞ്ഞു. 

കഞ്ഞിക്കുഴി ജംഗ്ഷനിൽ സുഗമമായ ഗതാഗതത്തിന് തടസമായി നിൽക്കുന്ന വൈദ്യുതി തൂണും ട്രാൻസ്ഫോർമറുകളും മാറ്റിസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. ട്രാഫിക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് പതിനഞ്ചിനുശേഷം വീണ്ടും യോഗം ചേരും. 

കോട്ടയം നഗരത്തിലെയും സമീപമേഖലകളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് സ്പീക്കറുടെ നേതൃത്വത്തിൽ ജൂൺ ആദ്യവാരം ചേർന്ന യോഗം അടിയന്തരമായി പുനഃക്രമീകരണങ്ങൾ ഏർപ്പെടുത്താനും ദീർഘകാലാടിസ്ഥാനത്തിൽ പ്രത്യേകം പദ്ധതികൾ ആവിഷ്‌കരിക്കാനും തീരുമാനിച്ചിരുന്നു. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ആർ.ടി.ഒ, പൊതുരാമത്ത് നിരത്തു വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബിയുടെയും ദേശീയ പാത അതോറിറ്റിയുടെയും കോട്ടയം മുനിസിപ്പാലിറ്റിയുടെയും പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട സമിതിയെ ആണ് ഇതിൻറെ ഭാഗമായുള്ള റിപ്പോർട്ട് തയാറാക്കാൻ ചുമതലപ്പെടുത്തിയത്. 

സമിതിയുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് അനധികൃത പാർക്കിംഗുകൾ, കൈയേറ്റങ്ങൾ, മറ്റു നിയമ ലംഘനങ്ങൾ, ബസ് സ്റ്റോപ്പുകൾ, ഓട്ടോ സ്റ്റാൻഡുകൾ തുടങ്ങിയവയെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ യോഗം ചേർന്നത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ,മുനിസിപ്പൽ ചെയർമാൻ എം.പി. സന്തോഷ് കുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി എന്നിവർ സംസാരിച്ചു.







Follow us on :

More in Related News