Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2025 15:26 IST
Share News :
മുക്കം : വയനാട് മുണ്ടക്കൈ ചൂരൽമല പ്രദേശത്തെ ഉരുൾപൊട്ടലിൽ മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയ മുക്കം അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ. മിഥുന് അഗ്നിരക്ഷാ സേന ഡയറക്ടർ ജനറലിന്റെ 2025 ലെ ബാഡ്ജ് ഓഫ് ഓണർ. കഴിഞ്ഞ വർഷത്തെ മികച്ച രക്ഷാ പ്രവർത്തനങ്ങൾ പരിഗണിച്ച് 24 പേർക്കാണ് ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം. 2024 ജൂലൈ 30 ന് ചൂരൽമലയിൽ ഉരുൾപൊട്ടൽ നടന്ന ഉടൻതന്നെ കോഴിക്കോട് നിന്നും പുറപ്പെട്ട സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ടീം അംഗങ്ങളായ കെ അഭിലാഷ്, ആർ മിഥുൻ, മനു പ്രസാദ് എന്നിവരായിരുന്നു ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈ ഗ്രാമത്തിലേക്ക് ആദ്യമായി റോപ്പിന്റെ സഹായത്തോടെ എത്തിയതും സാരമായി പരിക്കേറ്റവരെ ടൈറോളിൻ ട്രാവർസ് എന്ന റോപ് റെസ്ക്യൂ സംവിധാനത്തിൽ ചൂരൽ മലയിൽ എത്തിച്ച് ആശുപത്രിയിലേക്ക് എത്തിക്കാൻ സജ്ജീകരണങ്ങൾ ചെയ്തതും. ടൈറോളിൻ ട്രാവെർസിന്റെ സംവിധാനങ്ങൾ ഒരുക്കി ഏറ്റവും സാരമായ പരിക്കേറ്റവരെ എത്തിച്ചതിനുശേഷം മലമുകളിൽ റിസോർട്ടുകളിലും വീടുകളിലും ഒറ്റപ്പെട്ടവരെയും പരിക്കേറ്റവരെയും സ്ട്രച്ചറിന്റെ സഹായത്തോടുകൂടി സാഹസികമായി താഴെ എത്തിച്ച് റോപിലൂടെ ചൂരൽമലയിൽ എത്തിച്ചു. 400 ൽ അധികം പേരെ ഈ സംവിധാനത്തിൽ രക്ഷപ്പെടുത്തി. ഒറ്റപ്പെട്ടുപോയ ആ ഗ്രാമത്തിലെ അവസാനത്തെ ആളെയും സുരക്ഷിത സ്ഥാനത്ത് എത്തിച്ചതിനുശേഷമാണ് മിഥുനടങ്ങുന്ന സംഘം അന്നത്തെ രക്ഷാപ്രവർത്തനം നിർത്തിയത്.
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കീഴിൽ രൂപീകരിച്ച സ്പെഷൽ ടാസ്ക് ഫോഴ്സ് അംഗമാണ് മിഥുൻ. ടെക്നിക്കൽ റോപ് റെസ്ക്യു കൂടാതെ ജലാശയങ്ങളിലെ രക്ഷാപ്രവർത്തനത്തിനായുള്ള സ്കൂബ ഡൈവിങ്ങിലും വിദഗ്ധനാണ്. മുക്കം പരിസരങ്ങളിലെ ജലാശയ രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം കോഴിക്കോട് ജില്ലയിലെ വിവിധ ജലാശയരക്ഷാപ്രവർത്തനങ്ങളിലും മിഥുൻ പങ്കാളിയായിട്ടുണ്ട്. നിലവിൽ തൃശ്ശൂർ ഫയർ ആൻഡ് റെസ്ക്യൂ അക്കാഡമിയിൽ സ്കൂബയിലും ടെക്നിക്കൽ റോപ് റെസ്ക്യുവിലും പരിശീലനാർത്ഥികൾക്ക് ട്രെയിനിങ് നൽകുകയാണ്.
ചാത്തമംഗലം ചൂലൂർ സ്വദേശി കെ രവീന്ദ്രന്റെയും വത്സലയുടെയും മകനാണ് മിഥുൻ. ഭാര്യ ദ്വിതീയ,
മകൾ അഗ്നിക. ദേശീയ അഗ്നിരക്ഷാ ദിനമായ ഏപ്രിൽ 14 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ അഗ്നിരക്ഷാ സേന ഡയറക്ടർ ജനറൽ കെ. പത്മകുമാർ ഐ പി എസ് പുരസ്‌കാരം സമ്മാനിക്കും.
ചിത്രം : ആർ മിഥുൻ
Follow us on :
Tags:
More in Related News
Please select your location.