Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2026 15:25 IST
Share News :
കോട്ടയം: കോട്ടയം ജില്ലയിലെ ആദ്യ ജനകീയ ചുണ്ടന്‍ വള്ളമായ ആര്‍പ്പൂക്കര ചുണ്ടന്റെ നിര്‍മാണം പൂര്‍ത്തിയായി. ഓഗസ്റ്റ് രണ്ടിന് നീരണിയുന്ന ആര്‍പ്പൂക്കര ചുണ്ടന്‍ ഈ വര്‍ഷത്തെ നെഹൃ ട്രോഫി വള്ളംകളിയില്‍ മാറ്റുരയ്ക്കും. നാടിന്റെ ഉത്സവമാകുന്ന നീരണിയല്‍ ചടങ്ങില്‍ മൂവായിരത്തിലധികം ജലോത്സവ പ്രേമികളെ പ്രതീക്ഷിക്കുന്നതായി മുന്‍ മന്ത്രി വി. എന്‍. വാസവന്‍, ഫാ. ഡോ. ജയിംസ് മുല്ലശേരി, പ്രസിഡന്റ് ബിജു വെട്ടൂര്‍, നിര്‍വാഹക സമിതി അംഗം ബൈജു മാതിരമ്പുഴ എന്നിവർ അറിയിച്ചു.
സ്വന്തമായി ഒരു ചുണ്ടന്‍ വള്ളം എന്ന ആര്‍പ്പൂക്കര ഗ്രാമനിവാസികളുടെ സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. നാട് ഒത്തുചേര്‍ന്നു നടത്തിയ ജനകീയ മുന്നേറ്റത്തിലാണ് കോട്ടയത്തെ ആദ്യ ജനകീയ ചുണ്ടന്‍ വള്ളം യാഥാര്‍ഥ്യമാകുന്നത്. മധ്യ കേരളത്തില്‍ നിന്ന് ആദ്യമായാണ് ബഹുജന പങ്കാളിത്തത്തില്‍ ഒരു ചുണ്ടന്‍ വള്ളം ജലോത്സവ ലോകത്തേക്ക് എത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. അഞ്ഞൂറിലേറെ കുടുംബങ്ങള്‍ക്ക് ആര്‍പ്പൂക്കര ചുണ്ടനില്‍ ഷെയറുണ്ട്. 65 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. എടത്വ കോയില്‍മുക്ക് സാബു നാരായണന്‍ ആചാരിയാണ് മുഖ്യശില്പിയായി കഴിഞ്ഞ സെപ്റ്റംബറില്‍ വള്ളം നിര്‍മാണം ആരംഭിച്ചു. വള്ളത്തിന് 128 അടി നീളമുണ്ട്. മത്സരത്തില്‍ 83 തുഴച്ചില്‍കാരും അഞ്ച് അമരക്കാരും ഏഴ് താളക്കാരും ഉള്‍പ്പെടെ 95 പേര്‍ ചുണ്ടനില്‍ ഉണ്ടാകും.
ആര്‍പ്പൂക്കരയില്‍ വള്ളം നിര്‍മിക്കുന്ന മാലിപ്പുരയ്ക്കു സമീപം ഓഗസ്റ്റ് രണ്ടിന് രാവിലെ 11ന് നടക്കുന്ന ചടങ്ങിനു ശേഷമാണ് നീരണിയല്‍. 11ന് വള്ളം നിര്‍മാണ സമിതിയുടെ മുഖ്യ രക്ഷാധികാരി വി.എന്‍. വാസവന്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി, നാട്ടകം സുരേഷ് എംഎല്‍എ, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ ജിം അലക്‌സ് എന്നിവര്‍ ഭദ്രദീപം തെളിക്കും. ഫാ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ, ശ്രീജിത്ത് തിരുമേനി എന്നിവര്‍ അനുഗ്രഹാശംസകള്‍ അര്‍പ്പിക്കും. മുഖ്യ ശില്പി സാബു നാരായണന്‍ ആചാരിയെ പൊന്നാട അണിയിച്ച് ആദരിച്ച് ഉപഹാരം സമര്‍പ്പിക്കും. സഹ ശില്പികള്‍, മരം വെട്ടിയ രാജേഷ് നടുത്തൊട്ടിയും സംഘവും, വള്ളം നിര്‍മ്മിച്ച മാലിപ്പുരയുടെ സ്ഥലമുടമ സുഭാഷ് മംഗലശ്ശേരി, തടി നല്‍കിയ ജോണ്‍ കോയിക്കല്‍ എന്നിവരെ ആദരിക്കും. ഉച്ചക്ക് 12.05 ന് ശേഷം ചുണ്ടന്‍ വള്ളം നീരണിയും. വള്ളത്തിന്റെ ഷെയര്‍ ഉടമകള്‍ വള്ളം തുഴഞ്ഞ് പെണ്ണാര്‍ തോട്ടിലൂടെ ജലഘോഷയാത്രയായി മണിയാപറമ്പിലേക്ക് നീങ്ങും. 2.30ന് മണിയാപറമ്പ് ചതുര്‍വേണി സംഗമത്തില്‍ ചുണ്ടന് വരവേല്പ് നല്‍കും. തുടര്‍ന്ന് നെഹൃ ട്രോഫിയില്‍ ആര്‍പ്പൂക്കര ചുണ്ടന്‍ തുഴയുന്ന കുമരകം ഇമ്മാനുവല്‍ ബോട്ട് ക്ലബ്ബിന്റെ പ്രദര്‍ശന തുഴച്ചില്‍ നടക്കും.
ഫാ.ഡോ. ജയിംസ് മുല്ലശേരി സിഎംഐയുടെ നേതൃത്വത്തില്‍ 20 അംഗ ബോര്‍ഡ് മെംബര്‍മാരാണ് ചുണ്ടന്റെ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. എന്‍.കെ. കുര്യന്‍, സനൂപ് മണലേല്‍, ഡോ. മാത്യു പുതിയിടം, സണ്ണി ചിറയില്‍, ജോയി വട്ടത്തില്‍, ബൈജു മാതിരമ്പുഴ, സുഭാഷ് മംഗലശേരി എന്നിവരാണ് ചുണ്ടന്‍ നിര്‍മാണം കോ ഓര്‍ഡിനേറ്റ് ചെയ്തത്. മുഖ്യ രക്ഷാധികാരികളായ വി.എന്‍. വാസവന്‍, ഫ്രാന്‍സിസ് ജോര്‍ജ് എംപി, നാട്ടകം സുരേഷ് എംഎല്‍എ, രക്ഷാധികാരി അന്നമ്മ മാണി, പ്രസിഡന്റ് ബിജു വെട്ടൂര്‍, സെക്രട്ടറി അരുണ്‍ മോഹന്‍, ചെയര്‍മാന്‍ പി.ജെ. ഫിലിപ്പ്, വൈസ് ചെയര്‍മാന്‍ വിനേഷ് കുമാര്‍, ട്രഷറര്‍ വി.കെ. സാഗര്‍ എന്നിവരാണ് ചുണ്ടന്‍ വള്ള സമിതി ഭാരവാഹികള്‍.
Follow us on :
More in Related News
Please select your location.