Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിദ്യാർഥികളുടെ ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കും: മന്ത്രി കെ എ തുളസി

18 Sep 2026 19:26 IST

Jithu Vijay

Share News :

തിരുവനന്തപുരം : പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ എ തുളസി. വിദ്യാർഥികൾക്ക് മികച്ചതും സമാധാനപരവുമായ പഠനാന്തരീക്ഷം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അഞ്ച് പൂർവ വിദ്യാർഥിനികൾക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനം ലഭിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.



കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ കെ പി അശ്വതിമോൾ, തിരുവനന്തപുരം എസ് യു ടി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ ഡി എം മിഥുല, പ്രിയ, പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ വി. തനുഷ്യ, തൊടുപുഴയിൽ ബിഡിഎസ് പ്രവേശനം നേടിയ ശരണ്യ എന്നിവരെയാണ് മന്ത്രി ആദരിച്ചത്. അധ്യാപകരുടെയും ജീവനക്കാരുടെയും ആത്മാർഥമായ പരിശ്രമവും മാതാപിതാക്കളുടെ സ്വപ്നങ്ങളുമാണ് വിദ്യാർഥികളുടെ വിജയത്തിന് അടിത്തറയെന്ന് മന്ത്രി പറഞ്ഞു.



വിദ്യാർഥികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ഹോസ്റ്റൽ മെനു പരിഷ്‌കരിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. പരിഷ്‌കരിച്ച മെനു നടപ്പാക്കുന്നതിന് ആവശ്യമായ അധിക സാമ്പത്തിക സഹായം വകുപ്പിൽനിന്ന് സമയബന്ധിതമായി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും തങ്ങളുടെ ആവശ്യങ്ങളും അസൗകര്യങ്ങളും തുറന്നുപറയാമെന്നും അവ പരിഹരിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.



മെഡിക്കൽ പഠനത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥിനികൾ ഭാവിയിൽ രോഗികളോടും സമൂഹത്തോടും സ്‌നേഹത്തോടെയും അനുകമ്പയോടെയും പെരുമാറണമെന്ന് മന്ത്രി ഓർമിപ്പിച്ചു. പഠനം പൂർത്തിയാക്കി സ്‌കൂൾ വിട്ടാലും കട്ടേല സ്‌കൂളിലെ പൂർവ വിദ്യാർഥികൾക്ക് സർക്കാരിന്റെ കരുതലും പിന്തുണയും തുടർന്നും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.



വാർഡ് കൗൺസിലർ കെ പി ബിന്ദു, സ്‌കൂൾ സീനിയർ സൂപ്രണ്ട് ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ ഇൻ ചാർജ് അരുൺ കുമാർ, ഹെഡ് മാസ്റ്റർ രവികുമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News