Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി വി അന്‍വര്‍മായുള്ള ഫോണ്‍വിളി വിവാദം: മലപ്പുറം മുന്‍ എസ് പി സുജിത്ത് ദാസിനെ കുറ്റവിമുക്തനാക്കി

01 May 2026 14:01 IST

Jithu Vijay

Share News :

മലപ്പുറം : പി വി അന്‍വറുമായുള്ള ഫോണ്‍വിളി വിവാദത്തില്‍ മലപ്പുറം മുന്‍ എസ് പി സുജിത് ദാസിനെ കുറ്റവിമുക്തനാക്കി അന്വേഷണസംഘം. ആഭ്യന്തര വകുപ്പിന്റെ അന്വേഷണസമിതിക്ക് മുന്നില്‍ പി വി അന്‍വര്‍ ഹാജരാകുകയോ തെളിവ് നല്‍കുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുജിത്ത് ദാസിനെ കുറ്റവിമുക്തനാക്കാനുള്ള അന്വേഷണസമിതിയുടെ തീരുമാനം.


വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ച ഈ ഫോണ്‍ സംഭാഷണം പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയതായും മുമ്പ് വിലയിരുത്തലുണ്ടായിരുന്നു. സുജിത്ത് ദാസിന്റെ മണിക്കൂറുകള്‍ നീണ്ട ശബ്ദരേഖയാണ് പുറത്തുവന്നിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിനേയും ഉന്നത ഉദ്യോഗസ്ഥരേയും സംശയമുനയില്‍ നിര്‍ത്തുന്ന നിരവധി പരാമര്‍ശങ്ങള്‍ ശബ്ദരേഖയിലുണ്ടായിരുന്നു. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അന്തസിന് നിരക്കാത്ത ഭാഷയിലാണ് സുജിത്ത് സംസാരിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്‍വര്‍ ഇടതുമുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച നീക്കത്തിന്റെ തുടക്കവും ഈ ഫോണ്‍വിളി വിവാദത്തില്‍ നിന്നായിരുന്നു. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സുജിത്ത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.


ഐപിഎസ് ഉദ്യോഗസ്ഥനായ ശ്യാം സുന്ദറിനായിരുന്നു അന്വേഷണചുമതല. തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സമിതി അന്‍വറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. കോള്‍ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കാന്‍ ഉള്‍പ്പെടെ അന്‍വര്‍ തയ്യാറായിരുന്നില്ല. തന്റെ സംഭാഷണമല്ല അന്‍വര്‍ പുറത്തുവിട്ടതെന്ന് സുജിത്ത് ദാസ് പറയുകയും ചെയ്ത പശ്ചാത്തലത്തില്‍ ശാസ്ത്രീയ പരിശോധനയില്ലാതെ കുറ്റം തെളിയിക്കാനാകാത്ത അവസ്ഥയുണ്ടായി. ഇതാണ് സുജിത്ത് ദാസിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്.

Follow us on :

More in Related News