Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലത്ത് ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി സംസ്ഥാന തീരദേശ വികസന കോര്‍പറേഷനും ട്രാന്‍സാക്ഷന്‍ അഡ്വയ്സറായി തെരഞ്ഞെടുക്കപ്പെട്ട ഏണസ്റ്റ് ആന്‍ഡ് യങ്ങും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പിട്ടു.

19 Dec 2024 04:50 IST

R mohandas

Share News :

ചാത്തന്നൂർ: കൊല്ലത്ത് ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി സംസ്ഥാന തീരദേശ വികസന കോര്‍പറേഷനും ട്രാന്‍സാക്ഷന്‍ അഡ്വയ്സറായി തെരഞ്ഞെടുക്കപ്പെട്ട ഏണസ്റ്റ് ആന്‍ഡ് യങ്ങും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പിട്ടു. 


ഇതു സംബന്ധിച്ച് ജനപ്രതിനിധികളുമായുള്ള ആലോചനാ യോഗം ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. 


ജനപ്രതിനിധികളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുക. 


മത്സ്യ ടൂറിസം രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിക്കാട്ടുന്നതിനും സമുദ്ര ശാസ്ത്ര ഗവേഷണവും ബോധവത്ക്കരണവും ലക്ഷ്യമിട്ടുമുള്ള സംസ്ഥാനത്തെ ആദ്യ ബൃഹത്ത് സംരംഭമാണ് യാഥാര്‍ത്ഥ്യമാകുക. 


പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 300 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയും അനുവദിച്ചിരുന്നു. 


സംസ്ഥാനത്തെ സമുദ്ര തീരത്തെയും സമൃദ്ധമായ സസ്യ ജൈവ ജാലത്തെയും ശാസ്ത്രീയവും സാംസ്‌കാരികവുമായ നിലയില്‍ പ്രചരിപ്പിക്കുന്നതിനുള്ള വിപ്ലവകരമായ ചുവടുവയ്പായി പദ്ധതി മാറും. 


സമുദ്രജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം, അത് സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം, സാംസ്‌കാരിക പാരമ്പര്യ സംരക്ഷണം, പൊതുജന പങ്കാളിത്തം എന്നീ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ രൂപകല്‍പ്പന.


കൊല്ലത്ത് കന്റോണ്‍മെന്റ് മൈതാനിയോട് ചേര്‍ന്ന് അഞ്ച് കോടി രൂപ ചെലവില്‍ കല്ലുമാല സ്‌ക്വയര്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രസന്റേഷനും നടത്തി. 


ഇത് ഭരണാനുമതിക്കായി സര്‍ക്കാരിന് തീരദേശവികസന കോര്‍പ്പറേഷന്‍ സമര്‍പ്പിക്കും. 


10 കോടി രൂപ ചെലവില്‍ കൊല്ലം ബീച്ച് നവീകരിക്കുന്നതിനുള്ള പദ്ധതി അവതരണവും പ്രാരംഭ ചര്‍ച്ചയും ഇതോടൊപ്പം നടന്നു. 


കോഴിക്കോട് ബീച്ചില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആര്‍ക്കിടെക്ടുകള്‍ കൊല്ലത്തെ നവീകരണ സാധ്യതകള്‍ സംബന്ധിച്ച് അവതരണം നടത്തി. 


പുതിയ നിര്‍മ്മിതികളുടെ ബാഹുല്യമില്ലാതെ തന്നെ ആകര്‍ഷകമായ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതാണ് പരിഗണിക്കേണ്ടതെന്ന് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. 


പുലിമുട്ടുകളുടെ നിര്‍മ്മാണം സംബന്ധിച്ചും ചര്‍ച്ച ചെയ്തു. 


എം.എല്‍.എ.മാരായ എം.നൗഷാദ്, എം.മുകേഷ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ കളക്ടർ എൻ ദേവിദാസ്, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on :

More in Related News