Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2026 17:31 IST
Share News :
വൈക്കം: രാജ്യത്തെ ആദ്യ സോളാർ യാത്രാ ബോട്ട് സർവീസ് ആരംഭിച്ച ജലഗതാഗത വകുപ്പിന്റെ വൈക്കം സ്റ്റേഷന് പുതിയ മൂന്ന് സോളാർ ബോട്ടുകൾ കൂടി അനുവദിച്ചു. വൈക്കത്തുനിന്ന് തവണക്കടവിലേക്ക് സർവീസ് നടത്തുന്ന ഡീസൽ ബോട്ടുകൾക്ക് പകരമായാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച സോളാർ ബോട്ടുകൾ വരുന്നത്. ഫെബ്രുവരി 20ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സോളാർ ബോട്ടുകൾ ഉദ്ഘാടനം ചെയ്യുമെന്ന് സി.കെ. ആശ എം.എൽ.എ അറിയിച്ചു. പുതിയ സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റെ നിർമാണോദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും. പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സ്റ്റേഷനായി ഇതോടെ വൈക്കം മാറും. 2017 മുതൽ ഇവിടെ സർവീസ് നടത്തുന്ന 'ആദിത്യ'യാണ് രാജ്യത്തെ ആദ്യ സോളാർ യാത്രാ ബോട്ട്. പുതിയ ബോട്ടുകൾ വരുന്നതോടെ നിലവിലുള്ള ഡീസൽ ബോട്ടുകൾ പിൻവലിക്കും.
ഒരു സോളാർ ബോട്ടിന് 3.15 കോടി രൂപയാണ് നിർമാണച്ചെലവ്. ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിംഗ് (ഐ.ആർ.എസ്) ക്ലാസിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച ബോട്ടുകൾക്ക് 80 കിലോവാട്ട് ബാറ്ററി ശേഷിയുണ്ട്. മണിക്കൂറിൽ ശരാശരി 10.8 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്തുന്ന ഇവയ്ക്ക് 15 മിനിറ്റിനുള്ളിൽ വൈക്കത്തുനിന്ന് തവണക്കടവിലെത്താൻ കഴിയും. ഡീസൽ ബോട്ടുകളേക്കാൾ അഞ്ചുമിനിറ്റ് സമയലാഭം ലഭിക്കുന്ന ബോട്ടിൽ ഒരെ സമയം 75 പേർക്ക് യാത്ര ചെയ്യാനാകും. സോളാർ ബോട്ടുകൾ ഉപയോഗിക്കുമ്പോൾ ജലാശയങ്ങളിലെ മലിനീകരണം പൂർണമായും ഒഴിവാക്കാനാകുന്നതോടൊപ്പം വർഷം തോറും ഏകദേശം ഒരു കോടി രൂപയുടെ ഡീസൽ ചെലവ് ലാഭിക്കാനും കഴിയും. ഏഴുവർഷത്തിനുള്ളിൽ നിർമാണച്ചെലവ് തിരിച്ചുപിടിക്കാവുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കേരള മാരിടൈം ബോർഡ്, അനർട്ട് എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സോളാർ ബോട്ടുകൾക്കു മുകളിലുള്ള 20 കിലോവാട്ട് ശേഷിയുള്ള സോളാർ പാനലുകൾക്ക് പുറമേ, സ്റ്റേഷനിൽ ഷോർ ചാർജിംഗ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി.വി. നായർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.