Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2026 23:39 IST
Share News :
കോട്ടയം: കേരളത്തിൻ്റെ വികസനം തടസ്സപ്പെടുത്തുന്ന കാര്യത്തിൽ യുഡിഎഫും ബിജെപിയും ഒരേ മനസ്സോടെ മത്സരിച്ചുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കെതിരെ ഒരക്ഷരം ഈ രണ്ടു കൂട്ടരും ഉരിയാടുന്നില്ല. ഏതു വികസന പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചാലും യുഡിഎഫും ബിജെപിയും അതിനെതിരെ പുറംതിരിഞ്ഞു നിൽക്കും. അപ്രഖ്യാപിത സാമ്പത്തിക ഉപരോധം കേരളത്തിന്മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ. കേരളത്തിന് ന്യായമായി ലഭിക്കേണ്ട കേന്ദ്ര സാമ്പത്തിക വിഹിതങ്ങൾ നൽകുന്നുമില്ല. ഈ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കിഫ്ബി പോലെയുള്ള ബദൽ മാർഗങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസനം ഉറപ്പാക്കാനും കാര്യക്ഷമമായ ധനവിനിയോഗത്തിലൂടെ ക്ഷേമ പദ്ധതികൾ നടപ്പാക്കാനും എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തെയും പുരോഗതിയിലേക്കുള്ള കുതിപ്പിനെയും അനാവശ്യ വിവാദങ്ങൾ ഉയർത്തി തടയിടുന്നതിനാണ് എപ്പോഴും യുഡിഎഫ് ശ്രമിച്ചത്.
എല്ലാ വിഷയങ്ങളും ചർച്ച ചെയ്യേണ്ട നിയമസഭയിൽ പ്രതിപക്ഷം ചർച്ചകൾക്ക് തയ്യാറാകുന്നില്ല. ചർച്ചകൾ നടത്തിയാൽ നുണകൾ പൊളിയുകയും യാഥാർത്ഥ്യങ്ങൾ ജനങ്ങൾ അറിയുകയും ചെയ്യും. യുഡിഎഫ് അതിനെ ഭയപ്പെടുകയാണ്. എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചവരാണ് കേരളത്തിലെ ജനങ്ങൾ. സർക്കാർ ഒപ്പമുണ്ട് എന്ന പ്രഖ്യാപനം യാഥാർത്ഥ്യമാണെന്ന് തിരിച്ചറിയുന്നവരാണവർ. ജനങ്ങളെ കരുതലോടെ സംരക്ഷിച്ച പ്രവർത്തനങ്ങൾക്ക് ശേഷമാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ എൽഡിഎഫ് അഭിമാനത്തോടെ നേരിടുന്നത്.
ജനസംഖ്യയുടെ 30% വരുന്നവർക്ക് ക്ഷേമ പെൻഷനുകൾ സംസ്ഥാനസർക്കാർ ലഭ്യമാക്കി. 60 ലക്ഷത്തോളം ആളുകൾക്കാണ് ഇന്ന് ഭവനങ്ങളിൽ നേരിട്ട് സാമൂഹ്യ ക്ഷേമ പെൻഷനുകൾ എത്തിക്കുന്നത്. മൂന്നാം പിണറായി സർക്കാരന്റെ സത്യപ്രതിജ്ക്കുള്ള ശംഖൊലിയാണ് ജനവികാരം ആയി വികസന മുന്നേറ്റ ജാഥയിലുടനീളം കാണാൻ കഴിയുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
സന്തോഷ് കേശവനാഥിന്റെ അധ്യക്ഷതയിൽ മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്റ്റിൻ, ജാഥാംഗങ്ങളായമധ്യ മേഖല അംഗങ്ങളായ കെ കെ ശൈലജ ടീച്ചര്‍, പി കെ ബിജു, പി പി സുനീര്‍ എംപി, സാബു ജോര്‍ജ് സുഭാഷ് പുഞ്ചക്കോട്ടിൽ, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യൂസ് കോലഞ്ചേരി, കെ ജി പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ്, എം എ ലത്തീഫ്, ബിനോയ് ജോസഫ് ,കെ ആർ രഘുനാഥ്, അഡ്വ കെ അനിൽകുമാർ, പ്രൊഫ. ലോപ്പസ് മാത്യു, കെ എം സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.