Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ സംസ്കാരം നാളെ (ജൂലൈ 4) വെള്ളിയാഴ്ച നടക്കും.

03 Jul 2025 21:45 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കോട്ടയംമെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണതിനിടയിൽപ്പെട്ട് മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്ത് കുന്നേൽ വിശ്രുതൻ്റെ ഭാര്യ ബിന്ദുവിൻ്റെ ( 52) സംസ്കാരം നാളെ 

(ജൂലൈ 4) വെള്ളിയാഴ്ച നടക്കും.

അപകടത്തിൽ മരിച്ച ബിന്ദു മകൾ നവമിയുടെ (20) ശസ്ത്രക്രിയക്കായി എത്തിയതാണ്.  ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു വ്യാഴാഴ്ച രാവിലെ കുളിക്കുന്നതിനായിരുന്നു തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടമുണ്ടായത്.അപകടം നടന്ന രാവിലെ 10.45 ഓടെ ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവിൻ്റെ പരാതിയെ തുടർന്നാണ് മൂന്ന് ജെസിബി ഉപയോഗിച്ച് ഏറെ നേരത്തിന് ശേഷം തിരിച്ചിൽ നടത്തിയത്.

ജെ.സി.ബി കയറ്റാനാവാത്ത സ്ഥലത്ത് രണ്ട് മണിക്കൂറിന് ശേഷമായിരുന്നു രക്ഷാപ്രവർത്തനം നടന്നത്

ചുറ്റും കെട്ടിടങ്ങൾ ആയതിനാൽ ഹിറ്റാച്ചി ഉപകരണം സമീപത്തെ വാർഡിനുള്ളിലൂടെയാണ് അപകടം നടന്ന പൊളിഞ്ഞുവീണ കെട്ടിടത്തിന്റെ സമീപത്തേക്ക് എത്തിച്ചത്. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ ഉച്ചയ്ക്ക് 1.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തലയോലപ്പറമ്പ് ജംഗ്ഷനിലുള്ള വസ്ത്രശാലയിൽ ജീവനക്കാരിയായിരുന്നു മരിച്ച ബിന്ദു. ഭർത്താവ് വിശ്രുതൻ ഫർണ്ണിച്ചർ നിർമ്മാണ തൊഴിലാളിയാണ്. പരേതനായ ദാമോദരൻ ആചാരി, സീതാലക്ഷ്മി ദമ്പതികളുടെ മകളാണ് ബിന്ദു. മകൾ നവമി ആന്ധ്ര അപ്പോളോ ആശുപത്രിയിൽ നാലാം വർഷ ബി എസ്സ് സി നേഴ്സിങ് വിദ്യാർഥിനിയാണ്.മകൻ നവനീത് എറണാകുളത്ത് സിവിൽ എഞ്ചിനീയറാണ്. ബിന്ദുവിൻ്റെ മൃതദേഹം വ്യാഴാഴ്ച വൈകിട്ട് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ (ജൂലൈ 4) വെള്ളിയാഴ്ച രാവിലെ 7 ന് മൃതദേഹം വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് ശേഷം രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.


Follow us on :

More in Related News