Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോയത് മകളുടെ ചികിത്സയ്ക്ക് കൂട്ട് നിൽക്കാൻ; വ്യാഴാഴ്ച ഉച്ചയ്ക്ക് എത്തിയത് നാടിനെ നടുക്കിയ ദുരന്ത വാർത്ത.

03 Jul 2025 22:08 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മകളുടെ ചികിത്സയ്ക്ക് കൂട്ട് നിൽക്കാൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ അമ്മ തിരികെ എത്തുന്നത് നടപ്പ് വഴിയിലൂടെയുള്ള വീട്ടിലേക്ക് ചേതനയറ്റ ശരീരമായി. വ്യാഴാഴ്ച രാവിലെ 10.45 ഓടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണതിനിടയിൽപ്പെട്ട് തലയോലപ്പറമ്പ് 

ഉമ്മാംകുന്ന് മേപ്പോത്ത് കുന്നേൽ വിശ്രുതൻ്റെ ഭാര്യ ബിന്ദു ( 52) മരിച്ചത്. ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും ആന്ധ്ര അപ്പോളോ ആശുപത്രിയിൽ നാലാം വർഷ ബി എസ്സ് സി നേഴ്സിങ് വിദ്യാർഥിനിയായ മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായിരുന്നു തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടമുണ്ടായത്. നിർദ്ധനകുടംബമാണ് ബിന്ദുവിൻ്റേത്. തലയോലപ്പറമ്പ് ജംഗ്ഷനിലുള്ള വസ്ത്രശാലയിൽ ജോലി ചെയ്താണ് മകളെ പഠിപ്പിക്കുന്നതിനും മറ്റും വരുമാനം കണ്ടെത്തിയിരുന്നത്. ഇതിനിടെയാണ് മകൾ നവമിയുടെ കഴുത്തിന് താഴെയുള്ള അസുഖത്തിന് വേണ്ടി ചികിത്സയും ശസ്ത്രക്രിയയും വേണ്ടി വന്നത്. ഭർത്താവ് വിശ്രുതൻ ഫർണ്ണിച്ചർ നിർമ്മാണ തൊഴിലാളിയാണ്. മേൽക്കൂര

ഓട് മേഞ്ഞ് ഭിത്തി പോലും തേയ്ക്കാത്ത രണ്ട് മുറികൾ മാത്രമുള്ള ചെറിയ വീട്ടിലാണ് ബിന്ദുവും കുടുംബവും താമസിച്ചിരുന്നത്. മക്കളെ പഠിപ്പിക്കുന്നതിന് ഇവർ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു ബിന്ദു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായിട്ടാണ് സമീപവാസികളുമായി ഇടപെട്ടിരുന്നതെന്ന് നാട്ടുകാർ കണ്ണീരോടെ പറയുന്നു. ബിന്ദുവിൻ്റെ

ദാരുണമായ മരണ വാർത്ത അറിഞ്ഞത് മുതൽ ജനപ്രവാഹമായിരുന്നു വീടും ഉമ്മാംകുന്ന് പ്രദേശവും. മകളുടെ മരണവാർത്ത അറിഞ്ഞ 90 വയസ്സ് പ്രായമായ ബിന്ദുവിൻ്റെ അമ്മ സീതാ ലഷ്മിയെ ആശ്വാസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ഏറെ പാട് പെട്ടു. ഇവരുടെ ഭർത്താവ് ദാമോദരൻ ആചാരി വർഷങ്ങൾക്ക് മുമ്പ് മരിച്ചതിനെ തുടർന്ന് രോഗാവസ്ഥയിൽ കഴിയുന്ന അമ്മയുടെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് ബിന്ദുവായിരുന്നു. മകൻ നവനീത് എറണാകുളത്ത് സിവിൽ എഞ്ചിനീയറാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച വൈകിട്ട് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ 7ന് മൃതദേഹം വീട്ടിൽ എത്തിക്കും. തുടർന്ന് പൊതുദർശനത്തിന് ശേഷം രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

Follow us on :

More in Related News