Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലയിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണും റവന്യൂ മന്ത്രി

18 Sep 2025 22:18 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം ജില്ലയിലെ സങ്കീർണമായിരുന്ന പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഐഎൽഡിഎമിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ റവന്യൂ അസംബ്ലിയിൽ എംഎൽഎമാർ ചൂണ്ടിക്കാട്ടിയ പട്ടയ പ്രശ്നങ്ങൾക്കാണ് പരിഹാരമാകുന്നത്. നിലവിൽ 2998 പട്ടയങ്ങളാണ് കോട്ടയത്ത് ഇതിനകം വിതരണം ചെയ്തത്. കാഞ്ഞിരപ്പള്ളിയിലെ പട്ടയം സ്പെഷൽ ഓഫീസിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കൽ, നോഡൽ ഓഫീസർമാരുടെ സേവനം എന്നിവ ഊർജിതമാക്കണം. 2025 ജനുവരിക്ക് മുമ്പ് കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾക്കാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.

ജില്ലയിൽ ചില കേന്ദ്രങ്ങളിൽ ഭൂമി കയ്യേറ്റം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അടിയന്തരമായി പരിശോധിച്ച് തിരിച്ചു പിടിക്കണമെന്നും മന്ത്രി നിർദേശിച്ചു. എംഎൽഎമാർ ചൂണ്ടിക്കാട്ടിയ സർക്കാർ ഭൂമി തിരിച്ചെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും മന്ത്രി ജില്ലാ റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി കാപ്പൻ, സി കെ ആശ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജോബ് മൈക്കിൾ എന്നീ എംഎൽഎമാരാണ് അസംബ്ലിയിൽ പട്ടയം ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചത്. മന്ത്രി വി എൻ വാസവൻ രേഖാമൂലം കൈമാറിയ ആവശ്യങ്ങളും റവന്യൂ അസംബ്ലി പരിഗണിച്ചു. എംഎൽഎ ഡാഷ് ബോർഡിൽ ലഭിച്ച 304 അപേക്ഷകളിൽ 191 എണ്ണത്തിൽ തീർപ്പാക്കിയിട്ടുണ്ട്.

ജില്ലയിൽ ഭൂമി തരം മാറ്റത്തിന് 22,273 അപേക്ഷകളാണ് ആകെ ഉള്ളത്. ഇതിൽ 4,987 അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്നവ വേഗത്തിൽ തീർപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ജില്ലയുടെ സ്ഥിതി വിവര റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു.

ലാൻഡ് റവന്യൂ കമ്മിഷണർ ജീവൻ ബാബു കെ, സർവെ ഡയറക്ടർ സീറാം സാംബശിവ റാവു, റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി എ ഗീത തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ വിശദീകരണം നൽകി.

Follow us on :

More in Related News