Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 21:06 IST
Share News :
തിരൂരങ്ങാടി: ജനുവരി 2ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് പുലർച്ചെ മൂന്നിയൂർ സ്വദേശി മരണപ്പെട്ട സംഭവത്തിൽ ഉണ്ടായ പോസ്റ്റ്മോർട്ട വിവാദവുമായി ബന്ധപ്പെട്ടും ഒരു വയസ്സുകാരനും ആറ് വയസ്സുകാരനും ചികിൽസ നിഷേധിച്ച നടപടിയിലും ഡോക്ടർമാരുടെ വീഴ്ച്ചസംബന്ധിച്ചുള്ള പരാതിയെ സംബന്ധിച്ചും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:ആർ. രേണുക തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി പരാതിക്കാരിൽ നിന്നും തെളിവെടുപ്പെടുത്തു.
ജനുവരി 2 ന് പുലർച്ചെ മൂന്ന് മണിക്കാണ് ഷുഗർ രോഗമുള്ള മൂന്നിയൂർ കുണ്ടംകടവ് സ്വദേശി പാലത്തിങ്ങൽ അബൂബക്കർ എന്ന കുഞ്ഞിപ്പ മൗലവി (56) കടുത്ത ശ്വാസതടസ്സവും ക്ഷീണവും കാരണം ഭാര്യയോടൊപ്പം അയൽവാസിയുടെ ഓട്ടോയിൽ ആശുപത്രിയിൽ വന്നത്. ആശുപത്രിയിൽ എത്തിയപ്പോ ഡ്യൂട്ടി ഡോക്ടർ റസ്റ്റ് റൂമിൽ ഉറങ്ങുകയായിരുന്നു. സെക്യൂരിറ്റി സ്റ്റാഫ് ഡോക്ടറെ രണ്ട് മൂന്ന് തവണ പോയി വിളിച്ചുണർത്തിയതിന് ശേഷമാണ് ഡോക്ടർ രോഗിയെ പരിശോധിക്കാൻ എത്തിയത്. ഡോക്ടർ എത്തി പരിശോധിച്ചപ്പോഴേക്കും രോഗി മരണപ്പെട്ടിരുന്നു. ഉടനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഫെബിന സംശയാസ്പദ മരണമെന്ന നിലയിൽ പോലീസിന് ഇന്റിമേഷൻ അയക്കുകയും തുടർന്ന് സംശായസ്പദ മരണമെന്നനിലയിൽ ഫോറൻസിക് ഡോക്ടർ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന തിരൂരങ്ങാടിയിലെ പോസ്റ്റ് മോർട്ടം ചെയ്യേണ്ടിയിരുന്ന ഡോക്ടർ ഫൈസൽ വാശി പിടിച്ചതിനെ തുടർന്ന് മണിക്കൂറുകൾ ഏറെ വൈകി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.
രണ്ട് ഡോക്ടർമാരുടെ നിരുത്തരവാദപരമായ സമീപനം ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.അതിനിടെ ജനുവരി 8 ന് രാത്രി 8.30 ന് കൈവിരൽ മുറിഞ്ഞ് ചികിൽസ തേടിയെത്തിയ വെളിമുക്ക് സ്വദേശിയായ ഒരു വയസ്സുകാരനും ചുണ്ടിന് മുറിവ് പറ്റി ചികിൽസ തേടിയെത്തിയ കൂരിയാട് സ്വദേശിയായ ആറ് വയസ്സുകാരനും നേരത്തെ ആരോപണ വിധേയയായ ലേഡി ഡോക്ടർ കാഷ്വാലിറ്റിയിൽ ചികിൽസ നിഷേധിക്കുകയും കുട്ടിയുടെ കൂടെ വന്ന രക്ഷിതാക്കളോട് കയർത്ത് സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത പിതാവിനെതിരെ പോലീസിൽ വ്യാജ പരാതി നൽകുകയും ചെയ്തിരുന്നു. ഇതും പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
താലൂക്ക് ആശുപത്രിയിൽ നടന്ന നീതി നിഷേധത്തിനും മനുഷ്യത്വരഹിത പ്രവർത്തനങ്ങൾക്കുമെതിരെ വിവിധ രാഷ്ട്രീയ - പൊതുജന സംഘടനകളും പൊതുപ്രവർത്തകരും തിരൂരങ്ങാടി മുനിസിപ്പൽ അധികൃതരും മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങി ബന്ധപ്പെട്ടപ്പെട്ടവർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേത്രത്വത്തിൽ തെളിവെടുപ്പിനായി സംഘം ഇന്ന് ആശുപത്രിയിൽ എത്തിയത്.
മരണപ്പെട്ട അബൂബക്കർ മുസലിയാരുടെ മകൻ ഫായിസ് മൗലവി, രോഗിയെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ നാരായണൻ. യു , മുഖ്യമന്ത്രിക്ക് പരാതി നൽകിയ പൊതുപ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ, ചികിൽസ നിഷേധിക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കളായ വെളിമുക്ക് ആലുങ്ങൽ മണക്കടവൻ ഷാഹുൽ ഹമീദ്, മാതാവ് ഷക്കീല , കൂരിയാട് സ്വദേശി കുട്ടിയുടെ മാതാവ് ഉമ്മു ഹുദൈഫ , ആശുപത്രി ജീവനക്കാർ, ആരോപണ വിധേയരായ ഡോക്ടർമാർ എന്നിവരിൽ നിന്നും ഡി.എം.ഒ. ഡോ:ആർ രേണുകയുടെ നേത്രത്വത്തിലുള്ള മെഡിക്കൽ സംഘം തെളിവെടുക്കുകയും മൊഴി രേഖാമൂലം എഴുതി വാങ്ങുകയും ചെയ്തു. മരിച്ച അബൂബക്കർ മുസ്ലിയാരുടെ ഭാര്യയുമായി ഡി.എം.ഒ ഫോണിലൂടെ മൊഴി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.