Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2025 22:38 IST
Share News :
വൈക്കം: ജീവിതത്തിൽ അപൂർവ്വം ചിലർക്ക് മാത്രം മഹാഭാഗ്യമായി ലഭിക്കുന്ന ചിലതുണ്ട്. ക്ഷണികമായ മനുഷ്യജീവിതം സാർത്ഥകമാക്കുന്ന ചില നിയോഗങ്ങൾ. ആത്മസാക്ഷാത്കാരമായി തേടിയെത്തിയ അത്തരമൊരു നിയോഗമായിരുന്നു തൻ്റേതെന്ന് പി.ആർ.ബിജി വിശ്വസിക്കുന്നു. യുഗപുരുഷൻ്റെ പാദമുദ്രകൾ പതിഞ്ഞ അക്ഷരമുറ്റത്തേക്ക് കാലെടുത്ത് വച്ചത് ഒരുപാട് പ്രതീക്ഷകളോടെയായിരുന്നു. സ്ക്കൂളിനും കുട്ടികൾക്കും പൊതുസമൂഹത്തിനും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനായി. ഇപ്പോൾ ഈ ചരിത്ര വിദ്യാലയത്തിൻ്റെ പടികളിറങ്ങുന്നത് പ്രതീക്ഷിച്ചതിലുമേറെ ചെയ്ത് തീർക്കാനായ ചാരിതാർത്ഥ്യത്തോടെയാണ്. ശ്രീനാരായണഗുരുദേവൻ്റെ
ആശ്രമമായിരുന്ന പുണ്യഭൂമി. അവിടെ അദ്ധ്യാപികയായി തുടങ്ങി, തുടർന്ന് സ്ഥാപന മേധാവിയുടെ ചുമതലയിലെത്തിയ മൂന്ന് പതിറ്റാണ്ടുകൾ.ജീവിതം അർത്ഥപൂർണ്ണമാണെന്ന ഉത്തമ ബോദ്ധ്യത്തോടെയാണ് ബിജിടീച്ചർ ചരിത്രമന്ദിരത്തിൻ്റെ പടികളിറങ്ങുന്നത്.
ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ രാജ്യത്താദ്യമായി നടന്ന സംഘടിത സഹനസമരമായ വൈക്കം സത്യഗ്രഹത്തിന് നൂറ് വയസ് പിന്നിടുമ്പോൾ ആ സമരേതിഹാസത്തിലൂടെ ഭാരത ചരിത്രത്തിൻ്റെ ഭാഗമായ ആശ്രമം സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണ്.
1995 ലാണ് പി.ആർ.ബിജി കെമിസ്ട്രി അദ്ധ്യാപികയായി വൈക്കം സത്യഗ്രഹ സ്മാരക ഹയർ സെക്കൻ്ററി ആൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളെന്ന ആശ്രമം സ്ക്കൂളിൽ ജോലിയിൽ പ്രവേശിക്കുന്നത്. അങ്ങനെ പതിമൂന്ന് വർഷങ്ങൾ. പിന്നീട് പ്രഥമാദ്ധ്യാപികയായും വൊക്കേഷണൽ ഹയർ സെക്കൻ്ററി പ്രിൻസിപ്പാളായും പതിനേഴ് സംവത്സരങ്ങൾ. ഇന്ന് ആശ്രമം സ്കൂൾ കോട്ടയം ജില്ലയിലെ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലൊന്നാണ്, കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന സ്കൂൾ തുടങ്ങി നിരവധി നേട്ടങ്ങളുടെ നെറുകയിൽ എത്തിനിൽക്കുന്നു. കഴിഞ്ഞ 17 വർഷമായി എസ്.എൽ.സിക്ക് 100 ൻ്റെ വിജയത്തിളക്കവുമുണ്ട്. സ്കൂളിലെ ഓരോ വിദ്യാർത്ഥിയിലും അദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധ പതിയുന്നുണ്ട്. വിവിധ ജീവിതസാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികളിലെ കുറവുകളും കഴിവുകളും കണ്ടെത്തി അവരെ മികവിലേക്ക് എത്തിക്കുക എന്നുള്ളത് സ്കൂളിന്റെ പ്രത്യേകതയാണ്. ആശ്രമം സ്കൂളിൻ്റെ ഏറ്റവും മികച്ച പ്രവർത്തനങ്ങളിലൊന്നാണ് സഹപാഠിക്കൊരു സാന്ത്വനം പദ്ധതി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ നിർദ്ദേശപ്രകാരം പ്രവർത്തനം തുടങ്ങിയ പദ്ധതി ഇന്ന് പത്ത് വീടുകളുടെ പൂർത്തീകരണത്തിലും ചികിത്സാസഹായം, പഠനസഹായം തുടങ്ങി നിരവധി ക്ഷേമപ്രവർത്തനങ്ങളിലും എത്തിനിൽക്കുന്നു.
കൊവിഡ് മഹാമാരി പടർന്നുപിടിച്ചപ്പോൾ കേവലം ഒരു വിദ്യാലയമെന്നതിലുപരി സ്കൂൾ സർക്കാരിനും ജനങ്ങൾക്കുമൊപ്പം കൈകോർത്ത് നിന്നു. ഇതിനെല്ലാം നേതൃത്വം വഹിക്കാനായത് ഗുരുദേവൻ്റെ അനുഗ്രഹമായി ബിജിടീച്ചർ കരുതുന്നു. പഠനത്തിനൊപ്പം നമ്മുടെ കാർഷികപാരമ്പര്യത്തെ അടുത്തറിഞ്ഞ് വളരണം കുട്ടികൾ എന്ന നിലപാട് സ്ക്കൂളിൽ വിപുലമായ ജൈവകൃഷിക്ക് വഴിയൊരുക്കി. കാർഷിക പരിശീലന രംഗത്ത് അഭിമാനാർഹമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. പ്രഥമാദ്ധ്യാപിക എന്ന നിലയിൽ അയ്യായിരത്തിലധികം കുട്ടികളുടെ എസ്.എസ്.എൽ.സി ബുക്കിലാണ് എച്ച്.എം എന്ന നിലയിൽ ഒപ്പിടാനായത്. ഓരോ ബുക്കിലും മുദ്ര ചാർത്തിയത് ഹൃദയം കൊണ്ടായിരുന്നു. ആശ്രമം സ്ക്കൂളിൻ്റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലൂടെ വൈക്കത്തെ സാമൂഹ്യ, സാംസ്കാരിക, സേവന രംഗങ്ങളിലെ നിറസാന്നിദ്ധ്യമായി മാറി ബിജിടീച്ചർ.
ഗുരുദേവൻ്റെ ആശ്രമമുറ്റത്ത് നിന്ന് അറിവ് നേടി ഇറങ്ങുന്ന ഓരോ കുട്ടിയും എല്ലാ അർത്ഥത്തിലും പൊതുസമൂഹത്തിന് മുതൽക്കൂട്ടാവണം. കാലഭേദങ്ങൾക്കപ്പുറം മാനവരാശിക്കാകെ മാർഗ്ഗദീപമായ ഗുരുദർശനങ്ങൾ നമുക്ക് കരുതലായുണ്ട്. അതിന് ഗുരുദേവൻ്റെ അനുഗ്രഹം എല്ലാവർക്കുമുണ്ടാവട്ടെ എന്നാണ് പ്രാർത്ഥനയെന്ന് ഈ മാസം 31ന് സർവ്വീസിൽ നിന്ന് വിരമിക്കുന്ന ബിജിടീച്ചർ പറയുന്നു. കൊടുങ്ങല്ലൂർ പെരിഞ്ഞനം വലിയപറമ്പിൽ പരേതനായ എസ്.മനോജാണ് ഭർത്താവ്. ഏക മകൻ ഗോകുൽ മനോജ് എഞ്ചിനീയറാണ്. ഡോ. ഒലീവിയയാണ് മരുമകൾ.
Follow us on :
Tags:
More in Related News
Please select your location.