Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 21:14 IST
Share News :
തിരുവനന്തപുരം : അറുപത്തിമൂന്നാമത് കേരള സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ ഇരുപത്തിയഞ്ച് വേദികളിലായി നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൽ മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നീ ഗോത്രനൃത്ത വിഭാഗങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന സവിശേഷതയുണ്ടെന്നും മന്ത്രി പറഞ്ഞു. കലോത്സവ ലോഗോ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹൈസ്‌കൂൾ വിഭാഗത്തിൽ നൂറ്റിയൊന്നും ഹയർ സെക്കണ്ടറി വിഭാഗത്തിൽ നൂറ്റിപ്പത്തും സംസ്‌കൃതോത്സവത്തിൽ പത്തൊമ്പതും അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് മത്സരങ്ങളാണ് നടക്കുക. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ശിക്ഷക് സദനിൽ നവംബർ 12 ൽ മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ജനപ്രതിനിധികൾ, കലാസാംസ്‌കാരിക നായകന്മാർ, സന്നദ്ധസംഘടനാ പ്രിതിനിധികൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 19 സബ് കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തിരുന്നു. യോഗത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ ഉൾപ്പെട്ട മുന്നൂറോളം പേർ പങ്കെടുത്തിരുന്നു. കലോത്സവത്തിന്റെ നടത്തിപ്പിനായി നഗരപരിധിയിലുളള 25 വേദികൾ തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ഭക്ഷണ വിതരണം, സംഘാടക സമിതി ഓഫീസ്, രജിസ്ട്രേഷൻ എന്നിവയ്ക്കായും പ്രത്യേകം വേദികൾ തെരഞ്ഞെടുത്തിട്ടുണ്ട്. തെരഞ്ഞെടുത്ത എല്ലാ വേദികളിലും പ്രോഗ്രാം, സ്റ്റേജ്, പന്തൽ, ലൈറ്റ് ആന്റ് സൗണ്ട്സ്, ഭക്ഷണം എന്നീ കമ്മിറ്റികളുടെ കൺവീനർമാർ, അഡീഷണൽ ഡയറക്ടർ, വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും സുരക്ഷാ കാര്യങ്ങളും സൗകര്യങ്ങളും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
സെൻട്രൽ സ്റ്റേഡിയം ആണ് പ്രധാന വേദിയായി നിശ്ചയിച്ചിരിക്കുന്നത്. ഭക്ഷണത്തിനായി പുത്തരിക്കണ്ടം മൈതാനവും തെരഞ്ഞെടുത്തിട്ടുണ്ട്. നവംബർ 21 ൽ കമ്മിറ്റി കൺവീനർമാരുടെ റിവ്യൂ മീറ്റിംഗ് അഡീഷണൽ ഡയറക്ടർമാരുടെ (ജനറൽ & അക്കാദമിക്) നേതൃത്വത്തിൽ ചേർന്ന് തുടർ പ്രവർത്തനങ്ങളുടെ അവലോകനം നടത്തുകയും ചെയ്തിട്ടുണ്ട്. ഭക്ഷണം ഉൾപ്പെടെയുള്ള ടെൻഡർ നടപടികൾ ഈ മാസം 18 ന് മുൻപ് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ സബ് കമ്മിറ്റികളും ബന്ധപ്പെട്ട ചെയർമാന്മാരുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട്. കലോത്സവത്തിനുളള ലോഗോ ക്ഷണിക്കുകയും ആയതിൽ നിന്നും അസ്ലം തിരൂർ രൂപകൽപന ചെയ്ത ലോഗോയാണ് ഈ മേളയുടെ ലോഗോയായി തെരെഞ്ഞെടുത്തിട്ടുള്ളത്.
വിധികർത്താക്കൾക്കും ഒഫിഷ്യൽസിനും താമസിക്കുന്നതിനായി തിരുവനന്തപുരം നഗര പരിധിയിലെ വിവിധ ഹോട്ടലുകളിലായി മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് താമസസൗകര്യം ഒരുക്കുന്നതിനായി തിരുവനന്തപുരം നഗരത്തിലെ 25 സ്‌കൂളുകൾ തെരഞ്ഞെടുത്തിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യകം സ്‌കൂളുകളാണ് ഒരുക്കുന്നത്. കനകക്കുന്നു മുതൽ കിഴക്കേകോട്ട വരെയുള്ള നഗരവീഥിയിൽ ദീപാലങ്കാരം ഒരുക്കുന്നത് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.
സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ നടന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ, അഡ്വ വി കെ പ്രശാന്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വിദ്യാഭ്യസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.