Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2025 22:28 IST
Share News :
വൈക്കം: കിഴക്കൻ വെള്ളത്തിൻ്റെ വരവ് വർദ്ധിച്ചതോടെ താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങളിലെ ആയിരത്തോളം കുടുംബങ്ങൾ വെള്ളത്തിലായി. 300ൽ അധികം വീടുകൾക്കുള്ളിൽ വെള്ളം കയറി. മൂവാറ്റുപുഴയാറിനൊപ്പം കൈവഴികളും കര കവിഞ്ഞു. തലയാഴം, ഉദയനാപുരം, മറവൻതുരുത്ത്, തലയോലപ്പറമ്പ് പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിലാണ് അധികവും വെള്ളം കയറിയതിനെ തുടർന്ന് ദുരിതത്തിലായത്. ശനിയാഴ്ച പകൽ മഴ പെയ്യാതെ മാറി നിന്നെങ്കിലും വൈകിട്ട് ചെയ്ത മഴയും കിഴക്കൻ വെള്ളത്തിൻ്റെ ശക്‌തമായ വരവും മൂലം പൊങ്ങിയ വെള്ളത്തിന് യാതൊരു കുറവും വന്നിട്ടില്ല. വീടുകളിൽ വെള്ളം കയറിയതോടെ തലയോലപ്പറമ്പ്, ഉദയനാപുരം പഞ്ചായത്തുകളിലായി ശനിയാഴ്ച വൈകിട്ട് രണ്ട് ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചു. തലയോലപ്പറമ്പ് ഏ.ജെ ജോൺ മെമ്മോറിയൽ ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, വല്ലകം സെൻ്റ്മേരീസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാംപുകൾ ആരംഭിച്ചത്. കയറിയ വെള്ളം ഇറങ്ങാതെ തന്നെ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുവാനുള്ള ഒരുക്കങ്ങൾ അധികൃതർ നടത്തിയിട്ടുണ്ട്. മൂവാറ്റുപുഴയാർ പലഭാഗത്തും കരകവിഞ്ഞ് ഒഴുകുകയാണ്. ആറ്റിലെ ഒഴുക്കിന്റെ ശക്‌തി വർധിച്ചതോടെ ശനിയാഴ്ച ചെമ്പ് പഞ്ചായത്തിലെ മൂലേക്കടവ് പാലത്തിനു സമീപം നികർത്തിൽ പുതുവേലിൽ ബാബുവിൻ്റെ വീടിനോട് ചേർന്നുള്ള മുറ്റം ഉൾപ്പടെയുള്ള ഭാഗം മൂവാറ്റുപുഴയാറ്റിലേക്ക് ഇടിഞ്ഞു താഴ്ന്നു. വീടും ഏത് നിമിഷവും ഇടിഞ്ഞ് പോകുന്ന അപകട ഭീഷണിയിലാണ്.
തലയോലപ്പറമ്പ് - വൈക്കം പ്രധാന റോഡിൽ വടയാർ, പൊട്ടൻചിറ എന്നിവിടങ്ങളിൽ കയറിയ വെള്ളം അതോനിലയിൽ തുടരുകയാണ്. വൈക്കം - വാഴമന മുട്ടുങ്കൽ, തലയോലപ്പറമ്പ് - കോരിക്കൽ, മണമേൽക്കടവ് ചുങ്കം എന്നീ റോഡിൽ വെള്ളം കയറിയതോടെ യാത്രാദുരിതം അനുഭവപ്പെടുന്നു. താഴ്ന്ന പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകൾ മിക്കതും വെള്ളം കയറിയ നിലയിലാണ്. വീടുകളിൽ വെള്ളം കയറിയ പല കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിൽ പോകാതെ ബന്ധു വീടുകളിൽ അഭയം തേടിയിട്ടുണ്ട്.പല ഡാമുകളുടെയും ഷട്ടറുകൾ തുറന്നതും തുറക്കാൻ പോകുന്നതും മൂലം മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഇനിയും വർദ്ധിക്കുമെന്ന ആശങ്കയുമുണ്ട്.
Follow us on :
Tags:
More in Related News
Please select your location.