Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2025 07:36 IST
Share News :
തിരുവനന്തപുരം: നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശം പിൻവലിച്ചു യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ മുന്നണിയില്‍ അസോഷ്യേറ്റ് അംഗത്വം നല്‍കാമെന്നു യുഡിഎഫ് നേതൃ യോഗത്തിൽ തീരുമാനം..
പിന്തുണയില്ലെങ്കില്‍ അംഗത്വം ഉണ്ടാകില്ല. ഇപ്പോള്‍ അസോഷ്യേറ്റ് അംഗത്വം നല്‍കാനേ കഴിയൂവെന്നും ഘടകകക്ഷിയാക്കാനാകില്ലെന്നും അന്‍വറിനെ അറിയിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ അന്‍വറിനെ മുന്നണി കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഫോണില്‍ വിളിച്ചറിയിച്ചു.
അന്‍വർ ഉയർത്തിയ വിഷയത്തിൽ വിശദമായ ചർച്ചയാണ് യോഗത്തിൽ നടന്നത്. അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും അസോസിയേറ്റ് അംഗമാക്കാനുള്ള തീരുമാനം ഔദ്യോഗികമായി അറിയിക്കാൻ കൺവീനർ അടൂർ പ്രകാശിനെയും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെയും ചുമതലപ്പെടുത്തി. യോഗതീരുമാനം ഇവർ അൻവറിനെ അറിയിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിനെ അൻവർ പിന്തുണക്കണമെന്ന ആവശ്യം ഏകോപന സമിതി യോഗം മുന്നോട്ടുവെച്ചിട്ടുണ്ട്.
ഷൗക്കത്തിനെ പരസ്യമായി വിമർശിച്ച വിഷയത്തിൽ ഘടകകക്ഷി നേതാക്കൾ ശക്തമായ വിമർശനമാണ് യോഗത്തിൽ ഉന്നയിച്ചത്. യു.ഡി.എഫ് ഘടകകക്ഷിയാകാൻ അൻവർ കത്ത് നൽകി കാത്തിരിക്കുന്ന ഘട്ടത്തിൽ സ്ഥാനാർഥിയെ വിമർശിച്ചത് ശരിയായില്ല. യു.ഡി.എഫ് ചെയർമാനായ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റായി.
തെരഞ്ഞെടുപ്പ് യു.ഡി.എഫിന് നിർണായകമായ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന അൻവറിനെക്കൂടി സഹകരിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തിയാണ് അസോസിയേറ്റ് അംഗമാക്കാൻ തീരുമാനിച്ചത്. യോഗശേഷം അടൂർ പ്രകാശ് തീരുമാനം മാധ്യമങ്ങളോട് വിശദീകരിച്ചു. എല്ലാ ഘടകകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു. യു.ഡി.എഫ് തീരുമാനം പുറത്തുവന്ന സാഹചര്യത്തിൽ പി.വി. അൻവർ ശനിയാഴ്ച രാവിലെ വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്.
Follow us on :
Please select your location.