Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2026 08:06 IST
Share News :
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും കൗണ്‍സിലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ മാനശാസ്ത്രത്തില്‍ മുഴുവന്‍ അധ്യാപകര്‍ക്കും ഘട്ടംഘട്ടമായി പരിശീലനം നല്‍കി ബോധവല്‍ക്കരിക്കണമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ അംഗങ്ങളായ ഷാജേഷ് ഭാസ്‌കര്‍ പി, മോഹന്‍കുമാര്‍ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.
വിദ്യാര്‍ത്ഥി സംഘര്‍ഷത്തേതുടര്‍ന്ന് താമരശ്ശേരിയിലെ എംജെഎച്ച്എസ്എസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാര്‍ച്ചില്‍ മരിച്ച സംബന്ധിച്ച മാധ്യമവാര്‍ത്തയെതുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ കൗമാരക്കാരുടെ സംഘര്‍ഷ പ്രശ്‌നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
സ്‌കൂള്‍ കേവലം അക്കാഡമിക പഠനകേന്ദ്രങ്ങള്‍ എന്നതിലുപരി കുട്ടികളുടെ മാനസിക സാമൂഹിക ആവശ്യങ്ങള്‍ നിറവേറ്റുന്ന സംവിധാനമായാലെ കൗമാരക്കാരിലെ കുറ്റവാസന തടയാന്‍ സാധിക്കു. കുട്ടികളുടെ മനസ്സ് ശക്തിപ്പെടുത്തുന്നതും മൂല്യബോധം വളര്‍ത്തുന്നതും ജീവിതനൈപുണ്യ പദ്ധതികള്‍, പാഠ്യപദ്ധതിയോടൊപ്പം നടപ്പാക്കുമ്പോള്‍ സുരക്ഷിതവും അര്‍ത്ഥപൂര്‍ണ്ണവുമായ സമൂഹത്തെ വാര്‍ത്തെടുക്കാനാകും എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
സ്‌കൂളുകളില്‍ അധ്യാപകരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണം. ഒപ്പം ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ തക്ക പദ്ധതികള്‍ നടപ്പിലാക്കണം. രക്ഷാകര്‍ത്താക്കള്‍ക്കായി സ്‌കൂളുകളില്‍ ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും സാങ്കേതിക വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും വേണം.
കൗമാരക്കാരെ കലാ കായിക സാഹിത്യ സംഗീത നാടക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ഇടപെടുത്തണം. ഇവരെ സാമൂഹിക സേവനത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ ക്ലബ്ബുകളും, പ്രത്യേക പദ്ധതികളും രൂപീകരിക്കുകയും നിലവിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, ജുവനൈല്‍ പോലീസ് യൂണിറ്റ്, ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉറപ്പാക്കേണ്ടതാണ്. നിയമബോധം, ലിംഗ സെന്‍സിറ്റിവിറ്റി, ഭരണഘടനാമൂല്യങ്ങള്‍, സാമൂഹിക ഉത്തരവാദിത്തങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം. ഇതിനുള്ള പദ്ധതികള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകള്‍,ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുമായി ചേര്‍ന്ന് ആവിഷ്‌കരിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ 2026-27 അധ്യയനവര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും, ഡയറക്ടറും പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടതാണെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
Follow us on :
Tags:
More in Related News
Please select your location.