Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2026 08:07 IST
Share News :
കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരണത്തെ തുടർന്ന് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് കോഴിക്കോട്ട് എത്തും. രാവിലെ വന്ദേഭാരത് എക്സ്പ്രസിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മന്ത്രി, ഉച്ചയ്ക്ക് കോഴിക്കോട് കലക്ട്രേറ്റിൽ നടക്കുന്ന അടിയന്തര അവലോകന യോഗത്തിൽ പങ്കെടുക്കും.
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന പ്രതിപക്ഷ വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനം. എന്നാൽ പ്രതിരോധ നടപടികൾ കൃത്യമായും സമയബന്ധിതമായും നടപ്പാക്കുകയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
നിപ രോഗിയുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവായത് ആശ്വാസം പകരുന്ന വാർത്തയായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം ലഭിച്ചത്.
അതേസമയം, സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന നാല് പേരെ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവരെല്ലാം നിലവിൽ ലോ-റിസ്ക് വിഭാഗത്തിൽ പെടുന്നവരാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നിപയ്ക്ക് പുറമേ സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയും വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം മൂന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഈ വർഷം രോഗബാധിതരുടെ എണ്ണം 135 ആയി ഉയർന്നു. നിലവിൽ 75 പേർക്ക് കൂടി രോഗലക്ഷണങ്ങൾ ഉള്ളതായി റിപ്പോർട്ടുണ്ട്.
കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഏറ്റവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂൺ മാസത്തിൽ മാത്രം 59 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ ഒരു സ്വകാര്യ ബേക്കറിയിൽ നിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
രോഗവ്യാപനം തടയാൻ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വാർഡ് തല ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കാനും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശുചിത്വ നിർദേശ നോട്ടീസുകൾ വിതരണം ചെയ്യാനും തീരുമാനമായി.
Follow us on :
More in Related News
Please select your location.