Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഡിഎഫിന് ഭരണം നഷ്ടപ്പെട്ട പാലാ നഗരസഭയില്‍ ചെയര്‍പേ‍ഴ്സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്

19 Aug 2026 10:21 IST

CN Remya

Share News :

കോട്ടയം: രാഷ്ട്രീയ നാടകങ്ങൾക്കിടെ പാലാ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്. പാലാ നഗരസഭ ചെയർപേഴ്‌സനെ ബുധനാഴ്ച ചേരുന്ന കൗൺസിൽ തെരഞ്ഞെടുക്കും. കോൺഗ്രസ് വിമതയായി വിജയിച്ച ആക്ടിങ് ചെയർപേഴ്‌സൺ മായാ രാഹുൽ എൽഡിഎഫ് പിന്തുണയോടെ ചെയർപേഴ്‌സൺ സ്ഥാനത്തേയ്ക്ക് മത്സരിക്കും. കോൺഗ്രസിലെ മൂന്ന് വിമതരുടെ പിന്തുണയും ഇവർക്കുണ്ട്. കോൺഗ്രസിലെ റിയാ ചീരാങ്കുഴിയാണ് യുഡിഎഫ് സ്ഥാനാർഥി. യുഡിഎഫ്- സ്വതന്ത്ര കൂട്ടായ്മ സഖ്യത്തിലെ ചെയർപേഴ്സണായിരുന്ന ദിയ ബിനുവിനെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. 26 അംഗ കൗൺസിലിൽ എൽഡിഎഫിന്‌ 12 അംഗങ്ങളുണ്ട്‌. ഇതോടെ 16 പേരുടെ പിന്തുണ മായാ രാഹുലിനുണ്ട്‌. യുഡിഎഫ്, സ്വതന്ത്ര കൂട്ടായ്മ സഖ്യത്തിന് ഒമ്പത്‌ അംഗങ്ങളാണുള്ളത്. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച ലിസിക്കുട്ടി മാത്യു വീണ്ടും യുഡിഎഫിലേക്ക്‌ മാറിയെങ്കിലും മുന്നണിയുടെ ഭാഗമായി കോൺഗ്രസ് അംഗീകരിച്ചിട്ടില്ല. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഇവർ യുഡിഎഫിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

യുഡിഎഫ്- സ്വതന്ത്ര കൂട്ടായ്മ സഖ്യത്തിലെ അധികാര തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് ചെയർപേഴ്‌സൺ ദിയാ ബിനുവിനെതിരെ എൽഡിഎഫ് അവിശ്വാസം പ്രമേയം കൊണ്ടുവന്നത്. നാല് കോൺഗ്രസ് അംഗങ്ങളും സ്വതന്ത്രയും അവിശ്വാസത്തെ പിന്തുണച്ചതോടെ പാസായി. പകൽ 11ന് ചേരുന്ന കൗൺസിലിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻചാർജ് ഓഫീസർ ജോളിമോൾ ഐസക് വരണാധികാരിയാകും.

അതേസമയം ചെയർപേഴ്സൺ സ്ഥാനത്തേക്ക് വിമതർ കൊണ്ടുവന്ന സ്വതന്ത്ര അംഗം മായാ രാഹുലിനെ അയോഗ്യയാക്കാൻ നിയമനടപടി സ്വീകരിച്ചതായി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. യുഡിഎഫിന്റെ പിന്തുണ നേടിയാണ് മായാ രാഹുൽ വൈസ് ചെയർപേഴ്സൺ ആയത്. യുഡിഎഫ് തീരുമാനത്തിന് എതിരായിട്ടാണ് ഇവർ നിലപാട് സ്വീകരിച്ചത്. അതുകൊണ്ട് നിയമത്തിനു മുന്നിൽ ഇവർ അയോഗ്യയാക്കപ്പെടുമെന്നും നാട്ടകം സുരേഷ് പറഞ്ഞു. പാർട്ടി ലംഘിച്ചവർക്ക് എതിരെയെല്ലാം നടപടി സ്വീകരിച്ചു. ജനങ്ങളെ ചതിച്ചാണ് വിമതർ പാർട്ടിയിൽ ഇനി ഉണ്ടാകില്ലെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.

Follow us on :

More in Related News