Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘മുണ്ടക്കൈ-ചൂരൽമല പുനരധിവാസം;ഭൂമിയുടെ ഉടമസ്ഥാവകാശം ദുരന്ത ബാധിതർക്ക് തന്നെ നൽകും’: മുഖ്യമന്ത്രി

01 Jan 2025 18:58 IST

Jithu Vijay

Share News :

തിരുവനന്തപുരം : മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് ദുരിതബാധിതർക്ക് നൽകുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അവർക്ക് തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമേഖല വനം ഭൂമിയായി മാറാതിരിക്കാൻ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൗൺഷിപ്പിന്റെ നിർമാണ ചുമതല ഊരാളുങ്കലിനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


ടൗണ്‍ ഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനനുകൂലമായവിധി പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ സ്ഥലം കൈവശം വെച്ചവര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് നിയമം, 2005 പ്രകാരം എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്‍റെ ഉദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടും നഷ്ടപരിഹാരത്തിന്‍റെ വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ടും ഫയല്‍ചെയ്ത റിട്ട് ഹര്‍ജികളിലാണ് .ഹൈക്കോടതിയുടെ തീരുമാനം വന്നിട്ടുള്ളത്. 


കിടപ്പാടം നഷ്ടപ്പെട്ട എല്ലാവരെയും ഒരേയിടത്തു പുനരധിവസിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ഭൂമി കണ്ടെത്താന്‍ വയനാട്ടില്‍ പ്രയാസമുണ്ട്. അതിനാലാണ് രണ്ടിടത്തായി ടൗൺഷിപ്പുകൾ നിർമ്മിക്കേണ്ടി വരുന്നത്. കണ്ടെത്തിയ ഭൂമിയില്‍ പുനരധിവാസത്തിനും നിര്‍മ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിനു ശേഷം എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.50 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റില്‍ 48.96 ഹെക്ടറുമാണ് ഏറ്റെടുക്കുക. ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്‍റേഷന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അനുമതി നല്‍കും. ഭൂമി കണ്ടെത്തിയത് ഡ്രോണ്‍ സര്‍വേയിലൂടെയാണ്. ഇപ്പോള്‍ ഫീല്‍ഡ് സര്‍വേ നടന്നുകൊണ്ടിരിക്കുകയാണ്. 


എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് കല്പറ്റ മുനിസിപ്പാലിറ്റിയിലും നെടുമ്പാല എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് മേപ്പാടി പഞ്ചായത്തിലുമാണ് വരുന്നത്. അതിനനുസൃതമായി ഭൂമിയുടെ വിലയില്‍ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഒരു കുടുംബത്തിനു 5 സെന്റും നെടുമ്പാലയില്‍ 10 സെന്റും ആയിരിക്കും നല്‍കുക. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്കു പുറമേ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അംഗന്‍വാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങള്‍ എന്നിവയെല്ലാം സജ്ജമാക്കുമെന്നും വീടു വെച്ചു നല്‍കുക എന്നതു മാത്രമല്ല പുനരധിവാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള ഉപജീവനമാര്‍ഗങ്ങള്‍ ഉള്‍പ്പെടെയാണ് പുനരധിവാസം യഥാര്‍ത്ഥ്യമാക്കുക. അതിനായി ദൃഢനിശ്ചയത്തോടെ സർക്കാർ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Follow us on :

More in Related News