Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jan 2025 07:14 IST
Share News :
എറണാകുളം- നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളിക്കു സമ്മാനിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. 56വയസായിരുന്നു. കഴിഞ്ഞ പതിനാറിന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ തലവേദനയെത്തുടർന്ന് ചികിൽസയ്ക്കെത്തിയ ഷാഫിയെ മസ്തിഷ്ക രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യസഥിതി അതീവ ഗുരുതരമായതിനാൽ വെന്റിലേറ്ററിൽ തുടരവെ പുലർച്ചെ 12.25നായിരുന്നു അന്ത്യം.
എളമക്കരയിലെ വീട്ടിലെത്തിച്ച മൃതദേഹം രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. കബറടക്കം വൈകിട്ട് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ നടക്കും. സംവിധായകൻ റാഫി സഹോദരനും അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഷാഫിയുടെ അടുത്തബന്ധുവുമാണ്.
1968 ഫെബ്രുവരിയിൽ എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിലാണ് റഷീദ് എം.എച്ച്. എന്ന ഷാഫിയുടെ ജനനം. പിതാവ് എം.പി.ഹംസ, മാതാവ് നബീസുമ്മ. കലാകാരന്മാരായ അമ്മാവന്മാരും മറ്റു ബന്ധുക്കളുമൊക്കെ സിനിമയുമായി ബന്ധമുള്ളവർ. അതുകൊണ്ടു തന്നെ ഷാഫിയിലും കുട്ടിക്കാലത്തുതന്നെ സിനിമാ മോഹം ഉടലെടുത്തു. സ്കൂൾ കാലത്ത് മിമിക്രിയും മോണോ ആക്ടും അവതരിപ്പിച്ചിരുന്നു. അമ്മാവൻ സിദ്ദീഖ് സിനിമയിലെത്തിയതു വഴിത്തിരിവായി.
സഹോദരൻ റാഫിയുടെയും അമ്മാവൻ സിദ്ദിഖിന്റെയും പാത പിന്തുടർന്ന് സിനിമയിലെത്തിയ ഷാഫിയുടെയും അടിസ്ഥാന ചേരുവ ചിരി തന്നെ.അതു വിജയം കാണുകയും ചെയ്തു. രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങിയ ഷാഫി, 2001 ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. തുടർന്നെത്തിയ കല്യാണരാമൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി.
മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാൻ, ചട്ടമ്പിനാട്, ടു കൺട്രീസ് തുടങ്ങി ബോക്സ് ഓഫിസിൽ പണക്കിലുക്കവും പ്രേക്ഷകരിൽ ചിരിക്കിലുക്കവും സൃഷ്ടിച്ച ചിത്രങ്ങളുടെ പരമ്പരയാണ് ഷാഫി സമ്മാനിച്ചത്. വിക്രം നായകനായ തമിഴ് ചിത്രം മജാ ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിർമാതാവ് എന്നി നിലകളിലും ശ്രദ്ധേയ സാന്നിധ്യമായി
Follow us on :
More in Related News
Please select your location.