Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2025 00:27 IST
Share News :
വൈക്കം: ജന്മാന്തരങ്ങളുടെ ദർശന പുണ്യം പകർന്ന് വൈക്കത്ത് ഇന്ന് അഷ്‌ടമി ദർശനം. പാർവ്വതീ സമേതനായി ശ്രീപരമേശ്വരൻ ഭക്തശ്രേഷ്ഠനായ വ്യാഘ്രപാദ മഹർഷിക്ക് ദർശനം നൽകിയെന്നാണ് അഷ്ടമി ദർശനത്തിൻ്റെ വിശ്വാസം. അഷ്ടമിദർശനം പുലർച്ചെ 4.30 ന് ആരംഭിക്കും.അഷ്ടമി ദർശനത്തിനും വൈക്കം മഹാദേവരുടെ ഇഷ്ട വഴിപാടായ പ്രാതലുണ്ണാനും ഭക്തസഹസ്രങ്ങൾ ക്ഷേത്രത്തിലെത്തും. രാത്രി 11ന് ഉദയനാപുരത്തപ്പൻ്റെ വരവോടെ അഷ്ടമിവിളക്കിന്റെ ആർഭാടപൂർണ്ണമായ ചടങ്ങുകൾക്ക് തുടക്കമാകും. താരകാസുരനെ നിഗ്രഹിച്ച് വിജയശ്രീലാളിതനായി എത്തുന്ന ദേവസേനാപതിയും മകനുമായ ഉദയനാപുരത്തപ്പനെ അച്ഛനായ വൈക്കത്തപ്പൻ സ്വീകരിക്കുന്നതാണ് അഷ്ടമിവിളക്ക്. ദേശാധിപതിയായ മഹാദേവരുടെ സന്നിധിയിൽ നടക്കുന്ന പിതൃപുത്ര സംഗമത്തിന് സാക്ഷിയാകാൻ ദേശത്തെ ഇതരക്ഷേത്രങ്ങളിൽ നിന്നുളള ദേവീദേവന്മാരുമെത്തും. കൂട്ടുമ്മേൽ ഭഗവതിയോടൊപ്പം എഴുന്നളളിയെത്തുന്ന
ദേവസേനാപതിയെ വലിയകവല മുതൽ വടക്കേഗോപുരം വരെ നിലവിളക്കുകൾ നിരത്തി പുഷ്പവൃഷ്ടിയോടെയാണ് ഭക്തർ എതിരേൽക്കുക. ഈ സമയം വൈക്കത്തപ്പൻ പുത്രന്റെ വരവും കാത്ത് വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ ക്ഷേത്രത്തിന്റെ കിഴക്കേ ആനക്കൊട്ടിലിൽ നിലയുറപ്പിക്കും. ക്ഷേത്രത്തിൽ പ്രവേശിച്ച് തൻ്റെ സമീപത്തെത്തുന്ന പുത്രനെ വൈക്കത്തപ്പൻ സ്വന്തം സ്ഥാനം നൽകി ആദരിക്കും. ദേവീദേവന്മാർ അച്ഛന്റേയും മകന്റേയും ഇരുവശങ്ങളിലുമായി അണിനിരക്കും. ദേവദേവതയായ മൂത്തേടത്തുകാവ് ഭഗവതി, ഇണ്ടംതുരുത്തി ഭഗവതി, കിഴക്കുംകാവ് ഭഗവതി, പുഴവായിക്കുളങ്ങര മഹാവിഷ്ണു. ആറാട്ടുകുളങ്ങര ഭഗവതി, ശ്രീനാരായണപുരം മഹാവിഷ്ണും. ഗോവിന്ദപുരം ശ്രീകൃഷ്ണൻ, തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമി, നീണ്ടൂർ ശാസ്തതാവ് എന്നിവരാണ് ദേവസംഗമത്തിൽ അണിനിരക്കുന്നത്. തുടർന്ന് ആദ്യ കാണിക്ക സമർപ്പിക്കാൻ കറുകയിൽ കൈമൾ പല്ലക്കേറിയെത്തും. കൈമൾ ആദ്യ കാണിക്കയായ സ്വർണ്ണ തെച്ചിപ്പൂ അർപ്പിക്കുന്നതോടെ വലിയ കാണിക്ക ആരംഭിക്കും.പിന്നീടാണ് ഭക്തജനങ്ങൾക്ക് ഊഴം. വിളക്കിനുശേഷം വിടപറയൽ ചടങ്ങ് നടക്കും. അച്ഛനും മകനും വിടപറയുമ്പോൾ ക്ഷേത്രം ശോകമൂകമാകും. ഈ ഒരു ചടങ്ങിലേയ്ക്ക് മാത്രമായി ചിട്ടപ്പെടുത്തിയ ദു:ഖഖണ്ഡാര രാഗമാണ് ആലപ്പിക്കുക. പിതൃ പുത്ര ബന്ധത്തിൻ്റെ വേർപാട് നെഞ്ചിലേറ്റി നിറകണ്ണുകളോടെ വിട പറയലിന് ശേഷം ക്ഷേത്രം വിട്ട് പോകുന്ന ഭക്തർ അടുത്ത അഷ്ടമിക്കായുള്ള കാത്തിരിപ്പാണ് പിന്നീട്. 13ന് വൈകിട്ട് ആറാട്ട് നടക്കും.
വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആറാട്ടുകുളത്തിലാണ് നടക്കുക. ആറാട്ടുകഴിഞ്ഞ് ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജയും നടക്കും. 14 ന് മുക്കുടി നിവേദ്യം നടക്കും.
Follow us on :
Tags:
More in Related News
Please select your location.