Wed Jun 11, 2025 2:01 PM 1ST

Location  

Sign In

'കുട്ടിയെ ഉപേക്ഷിച്ച് വരാത്തത് കൊലക്ക് കാരണം; കഠിനംകുളം കൊലപാതകത്തിൽ പ്രതിയുടെ മൊഴി

28 Jan 2025 14:25 IST

Shafeek cn

Share News :

തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതി ജോൺസൻ്റെ മൊഴി വിശദീകരിച്ച് പൊലീസ്. ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നുവെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു. ജോൺസണുമായുള്ള ബന്ധത്തിൽ നിന്നും കുടുംബം ആതിരയെ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിച്ചതാണ് കൊലയിലേക്ക് നയിച്ചതെന്നും ഡിവൈഎസ്പി വിശദീകരിച്ചു. കുട്ടിയെ ഉപേക്ഷിച്ചു വരാൻ തയ്യാറല്ലെന്നു ആതിര പറഞ്ഞു. തുടർന്നാണ് ബലം പ്രയോഗിച്ചു കഴുത്തിൽ കുത്തി കൊലപ്പെടുത്തിയതെന്നും ജോൺസൺ മൊഴി നൽകിയതെന്നാണ് പൊലീസ് പറയുന്നത്. ആതിരയുടെ ബന്ധം കുടുംബം അറിഞ്ഞിരുന്നു. ജോൺസൻ തന്നെ ഇക്കാര്യം കുടുബത്തോട് പറഞ്ഞിരുന്നു. തുടർന്ന് കുടുംബം ആതിരയെ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിച്ചു. ഇതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതിയുടെ മൊഴിയിലുണ്ട്.


അതേസമയം കേസിൽ പ്രതിയുടെ മൊഴി വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ആതിരയെ ജോൺസൺ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയാണെന്ന് മൊഴിപ്പകർപ്പിൽ പറയുന്നു. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്നും ജോൺസന്റെ മൊഴിയിൽ പറയുന്നു. സംഭവദിവസം രാവിലെ 6.30നാണ് പെരുമാതുറയിലെ ലോഡ്‌ജിൽ നിന്നും ജോൺസൻ പുറത്തേക്കിറങ്ങുന്നത്. സംശയം തോന്നാതിരിക്കാൻ കാൽനടയായിട്ടാണ് ഇയാൾ കഠിനംകുളത്തുള്ള ആതിരയുടെ വീട്ടിലെത്തുന്നത്. ഭർത്താവും കുട്ടികളും പോകുന്നതുവരെ ജോൺസൻ വീടിൻ്റെ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു. ശേഷം 9 മണിയോടെയാണ് വീട്ടിലേക്ക് കടക്കുന്നത്. ആതിരയോട് ചായയിട്ട് തരാൻ ആവശ്യപ്പെടുകയും യുവതി അടുക്കളയിലേക്ക് പോയ തക്കം നോക്കി കയ്യിൽ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയിൽ ഒളിപ്പിക്കുകയും ചെയ്‌തു.


ഇരുവരും തമ്മിൽ ബന്ധപ്പെടുന്നതിനിടെ ജോൺസൺ കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തുകയായിരുന്നു. കത്തി കുത്തിയിറക്കിയ ശേഷം വലിച്ചൂരി കഴുത്തറത്തുവെന്നും പ്രതി പറഞ്ഞു. ധരിച്ചിരുന്ന ഷർട്ടിൽ രക്തം പുരണ്ടതിനെ തുടർന്ന് ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. ആതിരയുടെ സ്കൂ‌കൂട്ടറെടുത്തതിന് ശേഷം ചിറയിൻകീഴ് റെയിൽവെസ്റ്റേഷനിലെത്തി ട്രയിൻ മാർഗമാണ് കോട്ടയത്ത് എത്തിയതെന്നും ജോൺസന്റെ മൊഴിയിൽ പറയുന്നു.


അതേസമയം ഇന്നലെയാണ് കോട്ടയത്ത് നിന്നും ജോൺസണെ പിടികൂടിയത്. കോട്ടയം ചിങ്ങവനത്ത് മുമ്പ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാൻ എത്തിയതായിരുന്നു ജോൺസൺ. പൊലീസ് പിടിച്ചതിന് ശേഷം ആണ് പ്രതി താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. തുടർന്ന് പൊലീസ് പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.


ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചശേഷം അബോധാവസ്ഥയിലായ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ മജിസ്ട്രേറ്റ് ജോൺസൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കൽ. ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ. മൂന്നു വർഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയാണ് ജോൺസൺ. കൊല്ലത്തെ ഒരു സുഹൃത്തിൻ്റെ പേരിലുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ സിം കാർഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ ആതിരയുടെ സ്കൂട്ടർ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.


ആതിരയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ജോൺസൺ എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ സമയങ്ങളിൽ യുവാവ് പെരുമാതുറയിലെ മുറിയിലാണ് താമസിച്ചിരുന്നത്. ഇയാൾ മൂന്ന് ദിവസം മുൻപ് തനിക്കൊപ്പം വരണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും ആതിരയെ ഭീഷണിപ്പെടുത്തിയതായും ഭർത്താവ് പൊലീസിന് മൊഴി നൽകിയിരുന്നു. ഫിസിയോ തെറാപ്പിസ്റ്റായ പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട്. പ്രതി തന്നെ കൊണ്ടുവന്ന കത്തികൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നത്. സുഹൃത്തുമായുള്ള ബന്ധം ഭർത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തിൽ നിന്നും പിന്നോട്ടുപോയിരുന്നു. ഏഴുമാസത്തിന് മുൻപ് ജോൺസനെ കുറിച്ച് ആതിര പറയുന്നതായി ഭർത്താവ് രാജേഷ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.


വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടിൽ ആതിര (30) ചൊവ്വാഴ്‌ചയാണ്‌ വീടിനുള്ളിൽ കൊല്ലപ്പെട്ടത്. ആതിരയുടെ ഭർത്താവ് രാജീവ് ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയാണ്. ആതിരയ്ക്ക് ഭീഷണി ഉണ്ടായിരുന്ന കാര്യം രാജീവ് പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണ് രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പൊലീസിനോടും ഇക്കാര്യം പറഞ്ഞത്. പുറത്തു പറ‍ഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതിനാലാണ് ആരെയും അറിയിക്കാതിരുന്നതെന്ന് രാജീവ് പറയുന്നു.

Follow us on :

More in Related News