Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2026 15:11 IST
Share News :
ന്യൂഡൽഹി : ലെബനനിലെ ഇസ്രായേല്‍ ആക്രമണങ്ങളിലും അമേരിക്കയുടെ നയതന്ത്ര വഞ്ചനയിലും പ്രതിഷേധിച്ച് ഇറാൻ സൈന്യം ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുന്നതിന് തൊട്ടുമുൻപ്, 94 ഇന്ത്യൻ നാവികരുമായി മൂന്ന് കൂറ്റൻ ഇന്ത്യൻ അസംസ്കൃത എണ്ണക്കപ്പലുകള്‍ സുരക്ഷിതമായി ഹോർമൂസ് കടലിടുക്ക്
കടന്നുപോയി. ശനിയാഴ്ച പകല്‍ സമയത്താണ് കപ്പലുകൾ ഹോർമൂസ്
കടന്നത്. കപ്പലുകള്‍ നിലവില്‍ ഇന്ത്യയിലേക്ക് യാത്ര തുടരുകയാണെന്ന് കേന്ദ്ര തുറമുഖ-കപ്പല്‍ ഗതാഗത മന്ത്രി സർബാനന്ദ സോനോവാള്‍ സ്ഥിരീകരിച്ചു.
'ദേശ് വൈഭവ്', 'ദേശ് വിഭോർ', 'സൻമാർ ഹെറാള്‍ഡ്' എന്നീ മൂന്ന് ഇന്ത്യൻ ടാങ്കറുകളും അന്താരാഷ്ട്ര ജലാതിർത്തിയില്‍ പ്രവേശിച്ചു. ഈ കപ്പലുകളിലായി ആകെ 860,000 ടണ്ണിലധികം അസംസ്കൃത എണ്ണയുണ്ടെന്നും ജൂണ്‍ 24 നും ജൂലൈ 1 നും ഇടയില്‍ ഇവ ഇന്ത്യയിലെത്തുമെന്നും മന്ത്രി അറിയിച്ചു.
'ദേശ് വൈഭവ്', 'ദേശ് വിഭോർ' എന്നിവ ജൂണ്‍ 24-ന് ഗുജറാത്തിലെ വാഡിനാർ, സിക്ക തുറമുഖങ്ങളിലും, ഏറ്റവും ഒടുവില്‍ കടലിടുക്ക് പിന്നിട്ട 'സൻമാർ ഹെറാള്‍ഡ്' ജൂലൈ 1-ന് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുമെത്തും. അതേസമയം, പത്ത് ഇന്ത്യൻ കപ്പലുകള്‍ ഇപ്പോഴും പേർഷ്യൻ ഗള്‍ഫ് മേഖലയിലുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അമേരിക്കയും ഇറാനും തമ്മില്‍ ഒപ്പുവെച്ച താല്‍ക്കാലിക സമാധാന കരാറിന്റെ ഭാഗമായി ഈ ആഴ്ച ആദ്യം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തിരുന്നു. യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാമെന്ന ഇറാന്റെ ഉറപ്പിന്മേല്‍ അമേരിക്ക ഏർപ്പെടുത്തിയ എണ്ണ വ്യാപാര ഉപരോധം വ്യാഴാഴ്ച പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇസ്രായേല്‍ ലെബനനില്‍ ആക്രമണം തുടരുന്നതും യുഎസ് തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതും കരാറിന്റെ വ്യക്തമായ ലംഘനമാണെന്ന് ആരോപിച്ചാണ് ശനിയാഴ്ച വൈകുന്നേരത്തോടെ ഇറാൻ സംയുക്ത സൈനിക കമാൻഡ് കടലിടുക്ക് വീണ്ടും അടച്ചതായി പ്രഖ്യാപിച്ചത്. ആക്രമണം തുടർന്നാല്‍ അടുത്ത ഘട്ട നടപടികളിലേക്ക് കടക്കുമെന്നും ഇറാൻ ഔദ്യോഗിക ടെലിവിഷനിലൂടെ മുന്നറിയിപ്പ് നല്‍കി.
Follow us on :
Tags:
More in Related News
Please select your location.